ജോഹാൻസ്ബർഗ് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൾക്ക് സൗത്ത് ആഫ്രിക്കയിൽ എഴ് വർഷം കഠിന തടവ്. 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് 56 കാരിയായ ആഷിഷ് ലത റാംഗോബിന്നിന് ശിക്ഷ വിധിച്ചത്. സൗത്ത് ആഫ്രിക്കയിലെ ദർബാൻ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രശസ്ത ആക്ടിവിസ്റ്റായ ഇല ഗാന്ധിയുടേയും മെവ റാംഗോബിന്നിന്റേയും മകളാണ് ലത റാംഗോബിൻ. സൗത്ത് ആഫ്രിക്കയിലെ വൻകിട ബിസിനസുകാരനായ എസ് ആർ മഹാരാജിൽ നിന്നും 6.2 മില്യൺ രൂപയാണ് ലത റാംഗോബിൻ തട്ടിയത്. ഇന്ത്യയിൽ നിന്നും ചരക്ക് കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞ് വഞ്ചിച്ചാണ് ഇയാളുടെ കയ്യിൽ നിന്നും പണം ആവശ്യപ്പെട്ടത്.
2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തുണിയുടെ ഇറക്കുമതി, നിർമ്മാണം എന്നിവ നടത്തുന്ന ന്യൂ ആഫ്രക്ക അലയൻസ് ഫൂട്ട് വെയർ ഡിസ്ട്രേബ്യൂഷൻസ് കമ്പനി മേധാവിയാണ് എസ് ആർ മഹാരാജ്. ഇന്ത്യയിൽ നിന്നും മൂന്ന് കണ്ടെയ്നർ ലിനൻ സൗത്ത് ആഫ്രിക്കയിൽ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ കസ്റ്റംസ് ക്രിയറൻസിന് പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് ലത ഇയാളിൽ നിന്നും പണം വാങ്ങിയത്. ഗ്രൂപ്പ് നെറ്റ് കെയർ എന്ന ആശുപത്രിയിയ്ക്ക് വേണ്ടിയാണ് ചരക്ക് രാജ്യത്തെത്തിച്ചത് എന്നും ലത വ്യക്തമാക്കി. ഇതിനായി നിരവധി വ്യാജ രേഖകളും സമർപ്പിച്ചു. ഈ ചരക്കിന്റെ ലാഭം മഹാരാജിന് കൂടി നൽകാമെന്നായിരുന്നു ലതയുടെ വാഗ്ദാനം.
എന്നാൽ പിന്നീട് ഇത് വ്യാജമാണെന്നും ചരക്കുകൾ ഒന്നും തന്നെ സൗത്ത് ആഫ്രിക്കയിലെത്തിയിട്ടില്ലെന്നും മഹാരാജ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മഹാരാജ് ഇവർക്കെതിരെ ക്രിമിനൽ കുറ്റത്തിന് പരാതി നൽകിയത്.
Comments