കാസർകോട്: വയനാട്ടിലെ മുട്ടിൽ മോഡൽ വനംകൊള്ള കാസർകോട്ടും. പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന റവന്യൂ സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കിയാണ് കാസർകോട്ടും മരം മുറിച്ച് കടത്തിയത്. വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയ കേസ് വിവാദമായതിന് പിന്നാലെയാണ് കാസർകോട്ട് നിന്നും സമാനമായ സംഭവം പുറത്തുവരുന്നത്. മരത്തടികൾ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ശ്രമം.
മലയോര മേഖകളിൽ നിന്ന് വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചിട്ടുണ്ട്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് മറയാക്കിയാണ് കാസർകോട് ജില്ലയിലേയും വനംകൊള്ള. നെട്ടണിഗെ, പെഡ്ര എന്നിവിടങ്ങളിൽ നിന്നാണ് മരത്തടികൾ കൂടുതലും പിടികൂടിയത്. 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റർ മരം വനംവകുപ്പ് കണ്ടെടുത്തു. ഇവ പരപ്പയിലെ സർക്കാർ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.
എട്ട് കേസാണ് വനംവകുപ്പ് ഇത് സംബന്ധിച്ച് ഇതുവരെ രജിസ്റ്റർ ചെയ്തത്. കാസർകോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ആറ് കേസുകളും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയതത്. മരക്കച്ചവടക്കാരും ബദിയടുക്ക സ്വദേശികളുമായ നാസർ, സജി എന്നിവർ കാസർകോട് റേഞ്ചിന് കീഴിലെ ആറ് കേസുകളിലും പ്രതികളാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments