തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ പരിഹാസവുമായി നിയമസഭയിൽ എം. മുകേഷ്. കൊല്ലത്ത് കടലിൽ ചാടിയ രാഹുൽ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്നായിരുന്നു മുകേഷിന്റെ പരിഹാസം. രാഹുൽ കടലിൽ ചാടിയെങ്കിലും കൂടെ ഒറ്റ കോൺഗ്രസുകാരനും ചാടിയില്ലെന്നും മുകേഷ് കളിയാക്കി. വലിയനേതാക്കൾ പൊതുവേ ദീർഘദർശികളാണെന്നും യു.ഡി.എഫിന്റെ കേരളത്തിലെ സ്ഥിതി മുൻകൂട്ടിക്കണ്ടാണ് പ്രതീകാത്മകമായി രാഹുൽ കടലിൽ ചാടിയതെന്നും മുകേഷ് പറഞ്ഞു.
മുകേഷിന്റെ പരിഹാസത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങിയെങ്കിലും മുകേഷ് പ്രസംഗം അവസാനിപ്പിച്ചില്ല. രാഹുൽ താമസിച്ച് ഹോട്ടലിന്റെ വാടക നൽകിയില്ലെന്നും മുകേഷ് സഭയിൽ ഉന്നയിച്ചു. സ്പീക്കർ പലതവണ പറഞ്ഞിട്ടും മുകേഷ് പ്രസംഗം നിർത്താൻ തയ്യാറായില്ല. ഞാൻ വഴങ്ങുന്നില്ല എന്നു മാത്രമാണ് മുകേഷ് പറഞ്ഞത്. പിന്നീട് ഭരണകക്ഷി ബെഞ്ചുകളിൽ നിന്ന് അംഗങ്ങൾ വിളിച്ചുപറഞ്ഞപ്പോഴാണ് മുകേഷ് പ്രസംഗം നിറുത്തിയത്. റൂമിന്റെ വാടക കൊടുത്തെന്ന് ഹോട്ടൽ മാനേജർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിഷ്ണുനാഥ് പറഞ്ഞതോടെ പൈസ കൊടുത്തിട്ടുണ്ടെങ്കിൽ ഒ.കെ, ആ ഹോട്ടലുകാരൻ രക്ഷപ്പെടട്ടെ” എന്നായിരുന്നു മുകേഷിന്റെ മറുപടി.
എന്നാൽ മുകേഷിന്റെ പരിഹാസത്തിന് അൻവർ സാദത്ത് എംഎൽഎ മറുപടി നൽകി. ആരോ എഴുതിക്കൊടുത്ത യാതൊരു നിലവാരവുമില്ലാത്ത സ്ക്രിപ്റ്റ് അതേപടി വായിക്കുകയാണ് മുകേഷ് ചെയ്തതെന്നാണ് അൻവർ സാദത്ത് മറുപടി നൽകിയത്. ഇതാണ് നിലപാടെങ്കിൽ പണ്ട് സിനിമയിൽ പറഞ്ഞതുപോലെ തോമസ് കുട്ടി വിട്ടോടാ എന്നേ പറയാനുള്ളൂ എന്ന് അനവർ സാദത്തും മുകേഷിനെതിരെ പരിഹാസം ഉന്നയിച്ചു.
Comments