തിരുവനന്തപുരം: മുട്ടിൽ വനംകൊള്ള കേസ് പ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി പിടി തോമസ് എംഎൽഎ. മരം മുറി കേസിലെ പ്രതിയുമായി മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രം പിടി തോമസ് പുറത്ത് വിട്ടു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ ഫോണിന്റെ വെബ് സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി ടി തോമസ് ആരോപിച്ചു.
മാംഗോ മൊബൈൽ വെബ് സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി ടി തോമസിന്റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാദത്തെ പി ടി തോമസ് തള്ളി. 2017 ജനുവരി 22-ന് പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ മാംഗോ മൊബൈൽ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റു. ചടങ്ങിനായി എറണാകുളത്ത് തലേന്നേ എത്തിയ മുഖ്യമന്ത്രി മുകേഷ് എംഎൽഎയ്ക്ക് ഒപ്പം ഉടമകളെ കണ്ടു. എന്നാൽ നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകർ എന്നറിഞ്ഞ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ഈ സംഭവത്തിന് കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈൽ ഉടമയ്ക്ക് കോഴിക്കോട്ട് വെച്ച് ഹസ്തദാനം നൽകിയത്.
സിപിഎം മുഖപത്രമായ ദേശാഭിമാനി സംഘടിപ്പിച്ച എം ടി വാസുദേവൻ നായരെ ആദരിക്കുന്ന പരിപാടി സ്പോൺസർ ചെയ്തത് മാംഗോ മൊബൈൽസ് ആണെന്നും തട്ടിപ്പുകാരുടെ പരസ്യമുൾപ്പടെ ദേശാഭിമാനി നൽകുന്നതായും പിന്നീട് നടത്തിയ വാർത്ത സമ്മേളനത്തിൽ പിടി തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ തനിക്ക് വിശദീകരണത്തിന് അവസരം നൽകണമെന്ന് കാട്ടി പിടി തോമസ് എഴുതി ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ധനവിനിയോഗ ബിൽ ചർച്ചക്കിടെ എൽദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിലിടപെട്ടാണ് പി ടി തോമസ് തന്റെ വാദമുഖങ്ങൾ നിരത്തിയത്.
Comments