കാബൂൾ : അഫ്ഗാനിസ്താനിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു. ബഗലാൻ പ്രവിശ്യയിൽ ഉണ്ടായ കാർ ബോംബ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ബാഗ് ഇ ഷമൽ മേഖലയിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഏറ്റമുട്ടലിൽ ഭീകരരെ അഫ്ഗാൻ സേന വധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കാർബോംബ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. 217 പാമിർ കോർ സംഘത്തിന് നേരെയായിരുന്നു ആക്രമണം.
ബാഗ് ഇ ഷമലിലുള്ള സൈനിക കേന്ദ്രത്തിലേക്ക് ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച് കാർ ഓടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കേന്ദ്രങ്ങൾക്ക് മുൻപിൽ കാവൽ നിന്നിരുന്ന സൈനികർ ഇത് തടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് നിഗമനം.
Comments