തിരുവനന്തപുരം: സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ എന്ന് സിഎജി റിപ്പോർട്ട്. ഈ സ്ഥാപനങ്ങൾ 1796.55 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി. നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സിഎജി ശുപാർശ ചെയ്യുന്നു. ഓഡിറ്റ് റിപ്പോർട്ടിൻമേൽ സർക്കാർ പ്രതികരിക്കാത്തതിനാൽ 922 പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മാർച്ച് 31 വരെയുള്ള സിഎജി റിപ്പോർട്ടാണ് ഇന്ന് നിയമസഭയിൽ വച്ചത്.
58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലായതോടെ 1796.55 കോടി നഷ്ടം സർക്കാരിനുണ്ടായി. ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ സ്ഥാപനം കെഎസ്ആർടിസിയാണ്. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൽ കെഎസ്ആർടിസി കാര്യക്ഷമത കാട്ടിയില്ല. ഇത് മൂലം കോംപ്ലക്സുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസമുണ്ടായി. പൂർത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്സുകൾ കൃത്യമായി വാടകയ്ക്ക് നൽകിയില്ലെന്നും സിഎജി കണ്ടെത്തി.16 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന രഹിതം എന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലാണ്. നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സിഎജി ശുപാർശ ചെയ്യുന്നു.
അതേസമയം 53 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെന്ന് സിഎജി വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങൾ ചേർന്ന് 574.49 കോടി ലാഭവിഹിതം ഉണ്ടാക്കി. കെഎസ്എഫ്ഇ, കെഎംഎംഎൽ, ബിവറേജസ് കോർപ്പറേഷൻ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ആവശ്യമായ അളവിൽ നെല്ല് സംഭരിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തതെന്നും ഇതുമൂലം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരി ലഭിച്ചില്ലെന്നും നെല്ല് കർഷകർക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തി.
ഓഡിറ്റിനോട് സർക്കാർ പ്രതികരിക്കുന്നില്ല. ഓഡിറ്റ് നിരീക്ഷണങ്ങൾ കൂടുതൽ തീർപ്പാക്കാതിരിക്കുന്നത് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പാണ്. കേസുകൾ തീർപ്പാക്കാൻ വൈകുന്നത് കേന്ദ്രത്തിൽ നിന്ന് അർഹമായ ജിഎസ്ടി നഷ്ടപരിഹാര സാധ്യത ഇല്ലാതാക്കുമെന്നും നികുതി നിർണ്ണയ ഫയലുകൾ ഓഡിറ്റിന് ലഭ്യമാക്കാത്തത് ധന ദുർവിനിയോഗം കണ്ടു പിടിക്കാതിരിക്കാനുള്ള സാധ്യത കൂട്ടുമെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കേരളത്തിലെ സർവ്വകലാശാലകളിൽ ഭരണസംവിധാനം ഫലപ്രദമല്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
Comments