ന്യൂഡൽഹി : കൊറോണ മഹാമാരിയേയും അതിജീവിച്ച് ഇന്ത്യയുടെ കാർഷിക കയറ്റുമതി കുതിക്കുന്നു . 2020-21ൽ 17.34 ശതമാനം വളർച്ച നേടി ഇന്ത്യയുടെ കയറ്റുമതി 41.25 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ മൂന്ന് വർഷമായി നിശ്ചലാവസ്ഥയിലായിരുന്നു ഇന്ത്യയുടെ കാർഷിക കയറ്റുമതി . 2017-18ൽ 38.43 ബില്യൺ യുഎസ് ഡോളർ, 2018-19ൽ 38.74 , 2019 ൽ 35.16 ബില്യൺ യുഎസ് ഡോളർ എന്നിങ്ങനെയായിരുന്നു കയറ്റുമതി കണക്കുകൾ . അതിനു ശേഷമാണ് കാർഷിക കയറ്റുമതിയിൽ ഈ മികച്ച വളർച്ച കൈവരിച്ചതെന്ന് വാണിജ്യ സെക്രട്ടറി അനുപ് വാധ്വാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2019-20ൽ 2.49 ലക്ഷം കോടി രൂപയാണ് ഇന്ത്യ കയറ്റുമതിയിലൂടെ നേടിയതെങ്കിൽ 2020-21 കാലയളവിൽ 3 ലക്ഷം കോടി രൂപയായി അത് ഉയർന്നു . കയറ്റുമതിയിൽ 22.62 ശതമാനമാണ് വർധനവ്. 2019-20 കാലയളവിൽ ഇന്ത്യയുടെ കാർഷിക അനുബന്ധ ഇറക്കുമതി 20.64 ബില്യൺ യുഎസ് ഡോളറായിരുന്നു .എന്നാൽ 2020-21 ലെ കണക്കുകൾ പ്രകാരം ഇത് 20.67 ബില്യൺ ഡോളറായി ഉയർന്നു .
കാർഷിക ഉൽപന്നങ്ങളുടെ (സമുദ്ര, തോട്ടം ഉൽപന്നങ്ങൾ ഒഴികെ) വളർച്ച 28.36 ശതമാനമാണ്. 2019-20ൽ 23.23 ബില്യൺ ഡോളർ കയറ്റുമതി ചെയ്തപ്പോൾ 2020-21ൽ 29.81 ബില്യൺ ഡോളറായി വർധിച്ചു . ധാന്യങ്ങളുടെ കയറ്റുമതിയിലും വൻ വളർച്ചയുണ്ടായി. ബസുമതി ഇതര നെല്ലിന്റെ കയറ്റുമതി 136.04 ശതമാനം വർധിച്ച് 4794.54 മില്യൺ ഡോളറായി. ഗോതമ്പ് കയറ്റുമതി 774.17% വർദ്ധിച്ച് 549.16 ദശലക്ഷം ഡോളറായി. മറ്റ് ധാന്യങ്ങളുടെ കയറ്റുമതി 238.28 ശതമാനം ഉയർന്ന് 694.14 ദശലക്ഷം യുഎസ് ഡോളറിലെത്തി.
2019-20 നെ അപേക്ഷിച്ച് കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയ മറ്റ് കാർഷിക ഉൽപന്നങ്ങൾ എണ്ണക്കുരു , പഞ്ചസാര , അസംസ്കൃത പരുത്തി ,പച്ചക്കറികൾ ,സസ്യ എണ്ണകൾ തുടങ്ങിയവയാണ്. യുഎസ്എ, ചൈന, ബംഗ്ലാദേശ്, യുഎഇ, വിയറ്റ്നാം, സൗദി അറേബ്യ, ഇന്തോനേഷ്യ, നേപ്പാൾ, ഇറാൻ, മലേഷ്യ എന്നിവയാണ് ഇന്ത്യയുടെ കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണികൾ. ഇന്തോനേഷ്യയിലേക്ക് 102.42%, ബംഗ്ലാദേശിൽ 95.93%, നേപ്പാളിൽ 50.49% എന്നിങ്ങനെയാണ് കയറ്റുമതി കണക്കുകൾ .
ഇഞ്ചി, കുരുമുളക്, കറുവാപ്പട്ട, ഏലം, മഞ്ഞൾ, കുങ്കുമം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും ഗണ്യമായി വളർന്നു. 2020-21 കാലയളവിൽ കുരുമുളക് കയറ്റുമതി 28.72 ശതമാനം ഉയർന്ന് 1269.38 മില്യൺ ഡോളറായി. കറുവപ്പട്ട കയറ്റുമതി 64.47% വർദ്ധിച്ച് 11.25 ദശലക്ഷം യുഎസ് ഡോളറായി . ജാതിക്ക, ചോളം, ഏലം എന്നിവയുടെ കയറ്റുമതി 132.03% വുമായി .
ഇഞ്ചി, കുങ്കുമം, മഞ്ഞൾ, കാശിത്തുമ്പ, മുതലായവയുടെ കയറ്റുമതി 35.44 ശതമാനം വർധിച്ച് 570.63 ദശലക്ഷം യുഎസ് ഡോളറായി. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി 2020-21 കാലയളവിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 4 ബില്ല്യൺ യുഎസ് ഡോളറിലെത്തി.
2020-21 കാലയളവിൽ ജൈവ കയറ്റുമതി 1040 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു. 2019-20 ൽ ഇത് 689 മില്യൺ ഡോളറായിരുന്നു, 2020-21 ൽ 50.94% വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. നിരവധി സ്ഥലങ്ങളിൽ നിന്ന് ചില കാർഷിക വിളകളുടെ ആദ്യ കയറ്റുമതിയും നടന്നിട്ടുണ്ട്. വാരണാസിയിൽ നിന്നുള്ള പച്ചക്കറികളും മാമ്പഴവും ,ചന്ദൗലിയിൽ നിന്നുള്ള കറുത്ത അരിയും ആദ്യമായാണ് കയറ്റുമതി ചെയ്യുന്നത് . നാഗ്പൂരിൽ നിന്നുള്ള ഓറഞ്ച്, തേനി, അനന്ത്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാഴപ്പഴം, ലക്നൗവിൽ നിന്നുള്ള മാമ്പഴം തുടങ്ങിയവയും ആദ്യമായാണ് കയറ്റുമതി ചെയ്യുന്നത് .
Comments