കൊറോണയുടെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് റോഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി നിർദേശിച്ചു. ട്രെയിനിൽ മാസ്ക് ധരിക്കാതെ യാത്രക്കാരൻ നൃത്തം ചെയ്ത സംഭവത്തെ തുടർന്ന് നിരീക്ഷണവും നടപടികളും ശക്തമാക്കിയതായി ആർടിഎ അറിയിച്ചു. സുരക്ഷാ ചട്ടങ്ങളുടെ പുതിയ പട്ടിക ആർടിഎ പുറത്തിറക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്യാംപെയ്ൻ നടത്തുമെന്ന് റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതാവ അറിയിച്ചു .ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ വാതിൽ തുറക്കാൻ ശ്രമിക്കുകയോ പുറപ്പെടാൻ തുടങ്ങുമ്പോൾ ഓടിക്കയറുകയോ ചെയ്താൽ 100 ദിർഹമാണു പിഴ. സീറ്റിൽ കാൽകയറ്റി വയ്ക്കുക, ഭക്ഷണ-പാനീയങ്ങൾ കഴിക്കുക, ച്യുയിങ് ഗം ചവയ്ക്കുക, വനിതകളുടെയും കുട്ടികളുടെയും കോച്ചിൽ മറ്റുള്ളവർ യാത്രചെയ്യുക എന്നിവയ്ക്കും 100 ദിർഹം വീതം പിഴ ചുമത്തും.
വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യതാൽ 100 ദിർഹമാണ് പിഴ.പുകവലിക്കുക, ചപ്പുചവറുകൾ നിക്ഷേപിക്കുക, കാലാവധി കഴിഞ്ഞ നോൽ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക, മറ്റുള്ളവരുടെ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യുക തുടങ്ങിയവക്ക് 200 ദിർഹമായിരിക്കും പിഴ. സ്റ്റേഷനിൽ ഉറങ്ങിയാൽ 300 ദിർഹവും വ്യാജ കാർഡ് ഉപയോഗിച്ചാലും മദ്യം കൊണ്ടുപോയാലും 500 ദിർഹവും പിഴ അടക്കേണ്ടി വരും.1,000 ദിർഹമായിരിക്കും ആയുധങ്ങൾ, മൂർച്ചയേറിയ ഉപകരണങ്ങൾ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ കൊണ്ടുപോയാൽ പിഴ.ട്രെയിനിന്റെ സീറ്റോ ഉപകരണങ്ങളോ കേടുവരുത്തിയാൽ 2,000 ദിർഹവും മെട്രോ യാത്രക്കാരുടെ പാർക്കിങ് മേഖലകളിൽ അനുവദനീയമായതിലും കൂടുതൽ സമയം മറ്റുള്ളവർ പാർക്ക് ചെയ്യുതാൽ 100 മുതൽ 1,000 ദിർഹം വരെയും പിഴയടക്കേണ്ടി വരും .
Comments