ഇസ്ലാമാബാദ് : വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ ജാദവിന് വിധിക്കെതിരെ അപ്പീൽ നൽകാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ പാർലമെന്റ് ബില്ല് പാസ്സാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സമ്മർദ്ദത്തെ തുടർന്നാണ് പാകിസ്താന്റെ നടപടി.
ഐസിജെ ( പരിശോധന, പുനപരിശോധനാ) ബിൽ 2020 നാണ് പാക് പാർലമെന്റ് അംഗീകാരം നൽകിയത്. സ്റ്റാന്റിംഗ് കമ്മിറ്റിയിലെ 21 അംഗങ്ങളാണ് ബില്ലിനെ പിന്തുണച്ചത്. ഇതിന് പുറമേ കുൽഭൂഷണ് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനും അനുമതിയുണ്ട്.
കുൽഭൂഷൺ ജാദവിന് വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതേ തുടർന്നാണ് പാകിസ്താന് കോടതി നിർദ്ദേശം നൽകിയത്. മേൽ കോടതിയെ സമീപിക്കാൻ കുൽഭൂഷണ് അനുമതി നൽകില്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്.
2016 ലാണ് കുൽഭൂഷണെ ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. എന്നാൽ 2018 ൽ പാക് കോടതി ഉത്തരവ് അന്താരാഷ്ട്ര നിതീന്യായ കോടതി റദ്ദാക്കിയിരുന്നു.
Comments