ന്യൂഡൽഹി : രാജ്യത്തു നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷ റദ്ദാക്കി ഇന്ത്യൻ ഹജ്ജ് കമ്മിറ്റി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം സൗദി പരിമിതപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. രാജ്യത്തിന് അകത്തുള്ളവർക്ക് മാത്രമാണ് ഹജ്ജിന് സൗദി ഭരണകൂടത്തിന്റെ അനുമതിയുള്ളത്.
തീർത്ഥാടകരെ അനുവദിക്കാൻ സാധിക്കില്ലെന്ന് സൗദി സർക്കാർ ഇന്ത്യയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹജ്ജ് കമ്മിറ്റി അപേക്ഷകൾ റദ്ദാക്കിയത്. ഹജ്ജ് തീർത്ഥാടകരുടെ എണ്ണം സൗദി 1142 ആയി പരിമിതപ്പെടുത്തി. അതിനാൽ ഈ വർഷം ലഭിച്ച മുഴുവൻ അപേക്ഷകളും റദ്ദാക്കുകയാണെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 60,000 പേർക്ക് മാത്രമേ ഹജ്ജിന് അനുമതി നൽകുകയുള്ളൂവെന്ന് സൗദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീർത്ഥാടനം രാജ്യത്തുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. സൗദി സർക്കാരിന്റെ നിർദ്ദേശ പ്രകാരമാകും ഹജ്ജ് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്ന് നേരത്തെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചിരുന്നു.
Comments