ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി വിധി പറയുന്നതിന് മാറ്റി. ജൂലൈ രണ്ടിലേക്കാണ് മാറ്റിയത്. ആത്മഹത്യാ പ്രേരണക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം.
സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ മരണം ആത്മഹത്യയല്ലെന്നും വിഷം വായിലൂടെയോ ഇൻജക്ഷനിലൂടെയോ ആണ് സുനന്ദയുടെ ശരീരത്തിലെത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷം ഏപ്രിൽ 12ന് ജഡ്ജി ഗീതാജ്ഞലി ഗോയൽ ഉത്തരവ് പറയുന്നതിന് നീട്ടി വെയ്ക്കുകയായിരുന്നു. 2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ, 306 എന്നീ വകുപ്പുകൾ പ്രകാരമാണ് ശശി തരൂരിനെതിരെ ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
Comments