ബെയ്ജിംഗ് : ചൈനയിൽ ഇരുമ്പ് ഖനിയിലുണ്ടായ അപകടത്തിൽ 13 തൊഴിലാളികൾ മരിച്ചു. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലായിരുന്നു സംഭവം. ആറ് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഖനിയ്ക്കുള്ളിൽ അകപ്പെട്ട 13 പേരുടെ മൃതദേഹം പുറത്തെടുത്തത്. തൊഴിലാളകൾ മരിച്ചതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.
ജൂൺ 10 ന് ആയിരുന്നു സംഭവം. ഡെയ്ക്സ്യാനിലെ ഡാഹോങ്കായ് ഇരുമ്പ് ഖനിയിലാണ് അപകടമുണ്ടായത്. ഖനനം നടക്കുന്നതിനിടെ ഖനിയ്ക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. തുടർന്ന് 1084 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് ഇതിന് കാരണക്കാരായ 13 പേരെ ചൈനീസ് പോലീസ് പിടികൂടി. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ചൈനയിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്ത് തന്നെ ഏറ്റവുമധികം അപകടകാരികളായ കൽക്കരി ഖനികളാണ് ചൈനയിലുള്ളത്. 2009 ൽ കൽക്കരി ഖനനത്തിനിടെ നടന്ന അപകടത്തിൽ 2,631 പേരാണ് മരിച്ചത്. തീപിടുത്തം നിയന്ത്രിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പ് വരുത്താത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നത് എന്നാണ് റിപ്പോർട്ട്.
Comments