ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗം രണ്ട് വയസിന് മുകളിലുള്ള കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കില്ലെന്ന് പഠനം. കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനത്തിൽ പറയുന്നു. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന ആശങ്ക ഉയർന്നിരുന്നു. ഇത്തരം ആശങ്കൾ ലഘൂകരിക്കുന്നതാണ് പുതിയ പഠനം.
വൈറസുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാണ് കുട്ടികളിൽ കൂടുതൽ കണ്ടെത്തിയത്. അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ, 700 പേർ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേർ പതിനെട്ടു വയസ്സുള്ളവരാണ്.
പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത് മാർച്ച് 15നും ജൂൺ പത്തിനും ഇടയിലാണ്. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽതന്നെ നിലവിലെ കൊറോണയുടെ വകഭേദംമൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലേ പ്രായമുള്ള കുട്ടികളെയോ ബാധിക്കാൻ സാദ്ധ്യത കുറവാണെന്നാണ് പഠനം പറയുന്നത്.
നേരത്തെ കൊറോണയുടെ മൂന്നാം തരംഗം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും വ്യക്തത വരുത്തിയത്. കൊറോണയുടെ രണ്ടാം തരംഗത്തിൽ കുട്ടികൾക്ക് ആർക്കും തന്നെ ഗുരുതരമായി രോഗം ബാധിച്ചിട്ടില്ല. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ മന്ത്രാലയം എത്തിയത്.
Comments