ബ്രസീലിയ: സൂപ്പർ താരം നെയ്മറുടെ കിടിലൻ ഫോമിൽ വിജയം തുടർന്ന് ബ്രസീൽ. കോപ്പ അമേരിക്കയിലെ ഇന്ന് നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ മികവിലാണ് ബ്രസീൽ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ആറ് പോയിന്‍റുമായി പട്ടികയിൽ ഒന്നാമതാണ് ടിറ്റെയുടെ മഞ്ഞപ്പട.
കളി തുടങ്ങി 12-ാം മിനിറ്റിൽ ബ്രസീൽ ആദ്യ ഗോൾ നേടി. ഗബ്രിയേല്‍ ജിസ്യൂസ് നൽകിയ പാസിലൂടെ പ്രതിരോധതാരം അലെക്‌സ് സാന്‍ഡ്രോയായിരുന്നു വല ചലിപ്പിച്ചത്. ബ്രസീലിന്റെ ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചുവെങ്കിലും രണ്ടാം പകുതി ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു.
68-ാം മിനിറ്റിൽ നെയ്മറാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ബ്രസീലിന്റെ ഫിര്‍മിനോ പാഴാക്കിയെങ്കിലും മത്സരം അവസാനിക്കുന്നതിന് മുൻപ് രണ്ട് ഗോളുകൾ കൂടി നേടിയിരുന്നു കാനറികൾ. 89-ാം മിനിറ്റിൽ നെയ്മറിന്റെ അസിസ്റ്റിൽ എവര്‍ട്ടണ്‍ റിബെയ്‌റോ മൂന്നാം ഗോളും ഇഞ്ചുറി ടൈമിൽ റിച്ചാര്‍ലിസണ്‍ നാലാം ഗോളും സ്വന്തമാക്കി.
Comments