ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിലെ കൊറോണ ബാധിച്ച നാല് സിംഹങ്ങൾക്ക് വൈറസിന്റെ ഡെൽറ്റ വേരിയന്റാണെന്ന് സ്ഥിരീകരിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിനിടയാക്കിയ ബി.1.617.2 വൈറസിനെയാണ് ഡെൽറ്റ വകഭേദമെന്ന് അറിയപ്പെടുന്നത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്‌യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ച സാംപിളുകളിലാണ് ഡെൽറ്റ വേരിയന്റിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയത്.
രോഗലക്ഷണങ്ങൾ കാണിച്ച 11 സിംഹങ്ങളിൽ ഒൻപത് സിംഹങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുകയും രണ്ട് സിംഹങ്ങൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. പത്മനാഭൻ, നില എന്നീ സിംഹങ്ങളാണ് രോഗം ബാധിച്ച് ചത്തത്. സിംഹങ്ങളെ പ്രത്യേകം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മൃഗശാലയിലെ അധികൃതർ അറിയിച്ചു.
രോഗവ്യാപനം കൂടുന്നതോടെ മൃഗസംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, റിസർവ് വനങ്ങൾ എന്നിവിടങ്ങളിലെ മൃഗങ്ങളിൽ കൊറോണ അണുബാധ തടയുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി അധികാരികൾക്ക് പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകുന്നതിന് തമിഴ്‌നാട് സർക്കാർ വെള്ളിയാഴ്ച സംസ്ഥാനതല ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്.
Comments