ഏകൽവിദ്യാലയത്തിന്റെ പ്രവർത്തന നാളുകളിലെപ്പെഴോ എസ്.രമേശൻ നായർ എന്ന് അറിയപ്പെട്ടിരുന്ന രമേശേട്ടൻ ഒരു ദിവസം വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഞങ്ങളോടൊപ്പം വന്നു. ഉൾവനത്തിലെ ഏതോ ഒരു ആദിവാസി ഊരിലായിരുന്നു രമേശേട്ടന് താമസം ഒരുക്കിയിരുന്നത്. ഏത് അതിഥികളെത്തിയാലും തനി നാടൻ പാട്ടുകളും,കലാപരിപാടികളുമായി ആ ഊരിൽ അന്ന് ഉത്സവമായിരിക്കും. അതിഥിയുടെ വലിപ്പമോ മഹത്വമോ അറിയുന്നവരായിരിക്കില്ല പല ഊരിലുള്ളവരും. പക്ഷെ അതിഥി അവർക്ക് ദൈവമാണ് അത്രമാത്രം…
രാത്രിയിൽ നല്ല കപ്പപുഴുക്കും കഞ്ഞിയുമൊക്കെ കഴിച്ച് മനസ്സ് നിറഞ്ഞ് അങ്ങനെ കലാപരിപാടികളിലേക്ക് കടന്നു.നാടൻ പാട്ടും കവിതകളും അങ്ങനെ ഏകൽവിദ്യാലയത്തിലെ കുട്ടികൾ ഓരോന്നായി പരിപാടി അവതരിപ്പിക്കാൻ തുടങ്ങി.. പെട്ടെന്ന് ഒരു കൊച്ചു കുട്ടി എഴുന്നേറ്റ് വന്ന്ഏകൽവിദ്യാലയത്തിന്റെ പഠന സിലബസിലുള്ള ഒരു പാട്ട് പാടി…
അമ്മ പറഞ്ഞൊരു കഥയാണെ
അൻപൊടുകേൾക്കാൻ രസമാണെ
അവിടെയും ഇവിടെയും ഓടിനടക്കും
അണ്ണാൻ കുഞ്ഞിൻ കഥയാണെ
പണ്ടൊരു കാലം ശ്രീരാമൻ
വലിയൊരു കാര്യം ചെയ്തപ്പോൾ
ഇത്തിരിയുള്ളോരണ്ണാൻ കുഞ്ഞും
മണ്ണിലുരുണ്ടു കളിക്കുന്നു
അരികെ വിളിച്ചു ശ്രീരാമൻ
അരുമയിൽ വരിയെടുത്തിട്ട്
അണ്ണാൻകുഞ്ഞിൻ പൂമേനി
അഴകൊടു രാമൻ തഴുകിപോൽ
രാമൻ തഴുകിചോദിച്ചു
എന്തേ വികൃതികൾ കാട്ടുന്നു?
”മണ്ണു ചുമക്കും പണിയാണെ
ചിറയുടെ പണിയിൽ പങ്കുണ്ടേ’
മറുപടി ഓതി അണ്ണാൻ കുഞ്ഞും
കുട്ടികൾ നമ്മളിതോർക്കേണം
നല്ലതിനൊക്കെയും ചേർന്നീടിൽ
നല്ലവരായി വളർന്നീടാൻ
ഈശ്വരൻ നമ്മോടൊപ്പം കാണും
ജഗദ്വീശ്വരൻ നമ്മോടൊപ്പം കാണും..
പാട്ടുകഴിഞ്ഞതും ഉടനെ തന്നെ രമേശേട്ടൻ വികാരാധീനനായി ആ കുഞ്ഞിനെ വാരിപ്പുണർന്നു. ഞാൻ എന്നോ എഴുതിമറന്നൊരു വരികളാണിത്… നിങ്ങളിത് ഓർത്തുപാടിയപ്പോൾ….. പിന്നെ വാക്കുകൾ പുറത്തുവന്നില്ല ആ മഹാത്മാവ് കണ്ണുനിറഞ്ഞ് നിന്നു അവർക്കുമുന്നിൽ…
മലയാളിയുള്ള ക്ഷേത്രങ്ങൾ ഈ ലോകത്തിന്റെ ഏത് കോണിലുണ്ടായാലും അവിടെയെല്ലാം ഒരിക്കലെങ്കിലും മുഴങ്ങിയിട്ടുണ്ട് രമേശേട്ടന്റെ ഭക്തിഗാനങ്ങൾ. മലയാളികളെ ഇങ്ങനെ ഭക്തിഗാന ലഹരിയിലാറാടിച്ച മറ്റൊരു ഗാനരചയിതാവുണ്ടോ എന്ന് തന്നെ സംശയമാണ്.. വരികളുടെ ഭംഗിയും ആന്തരിക ചൈതന്യവും ലാളിത്യവുമെല്ലാം അത്രത്തോളം ഹൃദയഹാരിയായിരുന്നു.. ആയിരം നാവുള്ള അനന്തനു പോലും വാഴ്‌ത്താൻ കഴിയാത്ത വേദാന്തരൂപനെ ആയിരത്തിലധികം ഗാനങ്ങളെഴുതിയാണ് അദ്ദേഹം വാഴ്‌ത്തിയത്.. കൃഷ്ണഭക്തിഗാനമാലോചിക്കുമ്പോൾ ആ ഗാനോപാസകന്റെ പാട്ടുകളില്ലാതെ പട്ടിക അപൂർണമാണ്. ഒന്നിനൊന്ന് മനോഹരമായ എത്രയോ ഗാനങ്ങൾ..
ജന്മങ്ങൾ താണ്ടി അവിലുമായെത്തുന്നവന്റെ മുന്നിൽ അഭിഷേക വേളയായിട്ടും നടതുറന്ന ഭക്ത വാത്സല്യം..ചെമ്പൈക്ക് നാദം നിലച്ചപ്പോൾ പാഞ്ചജന്യം കൊടുത്തവനെന്ന വിശേഷണം .. കണ്ണീരിലും തൃക്കയ്യിലും വെണ്ണയായ് കുഴയുന്ന പുണ്യമായി സ്വയം മറക്കുന്ന ഭക്തൻ.. ഭക്തവാത്സല്യത്തിന്റെ മൂർത്തിമദ് ഭാവമായ ശ്രീകൃഷ്ണപരമാത്മാവിന്റെയും ഭക്തി ലഹരിയിൽ ഭഗവാനിലലിയുന്ന ഭക്തന്റെയും സ്വഭാവം വെളിവാക്കുന്ന ഗാനങ്ങൾ.. ഭക്തന് ഭഗവാനെ മാത്രമല്ല അവ കാണിച്ചു കൊടുത്തത്.. ആ തിരുമാറിലെ വനമാലപ്പൂക്കളിൽ വസന്തമായി പൂവിട്ട ഭക്തഹൃദയങ്ങളെ അദ്ദേഹം ഭഗവാനും കാണിച്ചു കൊടുത്തു…. എത്ര അനുഗൃഹീതമായ ജന്മം
പ്രണാമങ്ങൾ….















