കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
കിരണിന്റെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. വിസ്മയയെ കിരൺ മർദ്ദിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കിരൺ കുമാറിന്റെ ബന്ധുക്കളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ഗാർഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് അറിയിച്ചത്.
സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞദിവസവും ഭർത്താവ് മർദ്ദിച്ചതായി വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. സ്ത്രീധനമായി നൽകിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മർദ്ദിച്ചതെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അയച്ചു നൽകിയിരുന്നു. നിലവിൽ ഭർത്താവ് കിരൺ പോലീസ് കസ്റ്റഡിയിലാണ്.
Comments