ന്യൂഡൽഹി: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളിൽ നിന്നും കണ്ടുകെട്ടിയ 9371 കോടി രൂപയുടെ ആസ്തി കേന്ദ്രസർക്കാരിനും പൊതു മേഖലാബാങ്കുകളിലേക്കും കൈമാറിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ ആസ്തിയാണ് കണ്ടുകെട്ടി കൈമാറിയത്. ഇവർ നടത്തിയ തട്ടിപ്പുകളെ തുടർന്ന് ബാങ്കുകൾക്ക് നേരിട്ട നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഇവരുടെ സ്വത്തുക്കൾ ബാങ്കുകളിലേക്ക് മാറ്റിയത്.
18,170 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. വായ്പ്പാ തട്ടിപ്പ് നടത്തി ഈ മൂന്ന് പേരും മുങ്ങിയതോടെ 22,585,83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകൾക്ക് ഉണ്ടായത്. ബങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് ലഭിക്കുക.
പൊതുമേഖല ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്‌ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്‌സിയും. നിലവിൽ വിദേശ രാജ്യങ്ങളിൽ ഒളവിൽ കഴിയുന്ന മൂന്ന് പേരേയും തിരിച്ച് ഇന്ത്യയിൽ എത്തിയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Comments