മുംബൈ: ബി.ജെ.പിക്കെതിരെ രൂപീകരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ കൂട്ടായ്മ യോഗം വെറും പ്രഹസനമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശിവസേന. എൻ.സി.പി നേതാവ് ശരദ് പവാറിനെതിരെയാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ലേഖനം വന്നത്. യോഗം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന രൂക്ഷ വിമർശനമാണ് ശരദ് പവാറിനെതിരെ ഉന്നയിച്ചത്.
‘രാഷ്‌ട്ര മഞ്ച് എന്ന പേരിലാണ് ജമ്മുകശ്മീരിലെ നാഷണൽ കോൺഫറൻസ് അടക്കമുള്ളവരെ ചേർത്ത് ഡൽഹിയിലെ ശരദ്പവാറിന്റെ ഔദ്യോഗിക വസതിയിൽ യോഗം ചേർന്നത്. എന്നാൽ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചപോലെ ഒരു ശക്തമായ തീരുമാനവും എടുക്കാനാവാതെയാണ് യോഗം പിരിഞ്ഞത്. ബി.ജെ.പിക്കെതിരെ എന്തുവിഷയമാണ് മുന്നോട്ട് വെയ്‌ക്കേണ്ടത് എന്നതിൽ പോലും തീരുമാനം ആയിട്ടില്ല.’ സാമ്‌നയിൽ മുഖപ്രസംഗത്തിൽ പറയുന്നു.
നരേന്ദ്രമോദിക്ക് ബദലായി ഏത് നേതൃത്വമാണ് രംഗത്തിറങ്ങുക എന്നതിൽ ആർക്കും ഉറപ്പില്ല. പ്രതിപക്ഷം ഒറ്റക്കെട്ടാകണം. അത് പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ത്തിലാകണം. എന്നാൽ കഴിഞ്ഞ ഏഴുവർഷം കേന്ദ്രസർ്ക്കാറിനെതിരെ ശക്തമായ പ്രതിപക്ഷം ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് മറക്കരുതെന്നും സാമ്‌ന മുഖപ്രസംഗത്തിൽ പറയുന്നു.
ബി.ജെ.പിയെ നേരിടാൻ എല്ലാവരേയും ഒന്നിപ്പിച്ച് ഒരു സഖ്യമെന്നാണ് ശരദ് പവാർ തീരുമാനിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ കോൺഗ്രസ്സിന് കൃത്യമായ പരിഗണനയില്ലെന്ന വിവാദം ആദ്യമേ കല്ലുകടിയായി. ഇതിന് പിന്നാലെയാണ് ശിവസേനയും നീരസം പ്രകടിപ്പിച്ചത്. മഹാരാഷ്‌ട്രയിൽ സഖ്യസർക്കാറുണ്ടാക്കിയ മൂന്ന് സംഘടനകളും തമ്മിൽ ദേശീയ വിഷയത്തിൽ ചേരാത്തത് പ്രതിപക്ഷ കൂട്ടായ്മയുടെ കെട്ടുറപ്പില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മഹാരാഷ്‌ട്ര ബി.ജെ.പി ഘടകം പരിഹസിച്ചു.
Comments