കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് അടുത്ത വർഷം കമ്മീഷൻ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൊച്ചിയിലെ കപ്പൽ നിർമ്മാണ ശാല സന്ദർശിച്ച് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎൻഎസ് വിക്രാന്ത് നാവിക സേനയുടെ ഭാഗമാകുന്നതോടെ പ്രതിരോധമേഖലയുടെ കരുത്ത് ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അടുത്ത വർഷം കപ്പൽ കമ്മീഷൻ ചെയ്യും. കപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രതിരോധ ഉപകരണങ്ങളുടെ ആധുനിക വത്ക്കരണത്തിൽ തദ്ദേശീയ നിർമ്മിതികൾക്കാണ് രാജ്യം പ്രാധാന്യം നൽകുന്നത്. നിലവിൽ 44 യുദ്ധ കപ്പലുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് രാജ്യത്തെ വിവിധ കപ്പൽ ശാലകളിൽ പുരോഗമിക്കുന്നത്. കപ്പലുകളുടെ 75 ശതമാനം ഭാഗങ്ങൾ ഇന്ത്യൻ നിർമ്മിത സാമഗ്രികൾ കൊണ്ടാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മാതൃകയിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പ്രോജക്റ്റ് 75-ഐയുടെ ആർഎഫ്പിക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് സാങ്കേതിക വിദ്യകളുടെ തദ്ദേശീയ വികസനത്തിന് കൂടുതൽ സഹായകമാകും. ഇത് നാവിക സേനയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും, സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ശത്രു രാജ്യങ്ങളുടെ ഏത് വെല്ലുവിളികളും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നാവികസേനയും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. ഒപ്പറേഷൻ സമുദ്ര സേതുവിന്റെ ആദ്യ ഘട്ടത്തിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ രാജ്യത്ത് എത്തിക്കുകയും, രണ്ടാം ഘട്ടത്തിൽ ലിക്വിഡ് ഓക്സിജനും പ്രതിരോധ സാമഗ്രികൾ കൊണ്ടുവരികയും ചെയ്തുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Comments