പോർച്ചുഗലിന് പിന്നാലെ ലോക ചാമ്പ്യൻമാരുടെ തലയെടുപ്പോടെ എത്തിയ ഫ്രാൻസും യൂറോ കപ്പ് പ്രീക്വാർട്ടറിൽ വീണു. റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലെ നാഷണൽ അരീനയിൽ സ്വിസ് പോരാളികൾ പുറത്തെടുത്ത അടങ്ങാത്ത വിജയതൃഷ്ണയും വീര്യവും ഏത് കൊലകൊമ്പനെയും മറിച്ചിടാൻ പോകുന്നതായിരുന്നു. ലോക ചാമ്പ്യൻമാർക്കെതിരെ ആദ്യം ലീഡ് നേടി, പിന്നെ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തി, താളം വീണ്ടെടുത്ത ഫ്രഞ്ച് ടീം മൂന്നെണ്ണം തിരിച്ചടിച്ച് മത്സരം സ്വന്തമാക്കാൻ ഒരുങ്ങിയപ്പോൾ, തളരാതെ പൊരുതി എതിർ ഗോൾ മുഖത്ത് രണ്ട് വെടിയുണ്ടകൾ പായിച്ച് വീണ്ടും ഒപ്പമെത്തി.
ഒരു മുത്തശ്ശി കഥയെ അനുസ്മരിപ്പിക്കുന്ന വിധം സംഭ്രമജനകമായിരുന്നു ഫ്രഞ്ച്-സ്വിസ് അങ്കം. ഷൂട്ട് ഔട്ടിൽ സൂപ്പർ താരം കൈലീൻ എംബാപ്പെ പെനാൽറ്റി കളഞ്ഞു കുളിച്ചതോടെ അനിവാര്യമായ ഫ്രഞ്ച് ദുരന്തം പൂർത്തിയായി. ലോകചാമ്പ്യൻമാരെ 120 മിനിറ്റ് വിറപ്പിച്ച് മുൾമുനയിൽ നിർത്തിയ സ്വിറ്റ്സർലാൻഡ് എല്ലാ അർത്ഥത്തിലും ജയം അർഹിച്ചിരുന്നു.
എംബാപ്പെ, ബെൻസെമ, ഗ്രിസ്മാൻ, പോഗ്ബ, കാന്റെ…ആരും കൊതിക്കുന്ന താര നിര. സൂപ്പർ സ്റ്റാറുകളെ തട്ടി നടക്കാൻ ഇടമില്ലാത്ത ഫ്രഞ്ച് ടീമിൽ പക്ഷേ ഒന്നുണ്ടായിരുന്നില്ല, ടീം വർക്ക്. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ഈ ഒത്തിണക്കം പ്രകടമായില്ല. നന്നായി കളിച്ച ജർമ്മനിക്കെതിരെ ഓർക്കാപ്പുറത്ത് വീണുകിട്ടിയ ഗോളിൽ കടിച്ചുതൂങ്ങിയാണ് കഷ്ട്ടിച്ച് രക്ഷപ്പെട്ടത്. രണ്ടാം മത്സരത്തിൽ ആദ്യം ലീഡ് നേടിയ ഹംഗറിക്കെതിരെ സമനില കണ്ടെത്താൻ പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിര നന്നായി വിയർത്തു. കരുത്തരായ പോർച്ചുഗലിനെതിരായ പോരാട്ടം ഫ്രാൻസിന്റെ പ്രതിരോധത്തിന്റെ പോരായ്മകൾ വിളിച്ചോതുന്നതായിരുന്നു. നാല് മത്സരങ്ങളിൽ നിന്നായി ലോകചാമ്പ്യൻമാർ സ്വന്തം പോസ്റ്റിൽ വാങ്ങിക്കൂട്ടിയത് 6 ഗോളുകളാണ്.















