ന്യൂഡൽഹി:കാനഡയിൽ വംശീയ അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്.കാനഡയിലെ സസ്കാറ്റൂണിൽ പാകിസ്താൻ പൗരന് നേരെ ആക്രമണമുണ്ടായി. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്താൻ വംശജനായ മുഹമ്മദ് കാശിഫിന് നേരെയാണ് ആക്രമണം നടന്നത്. പാക് പത്രമായ ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വംശീയ ആക്രമണമാണ് കാനഡയിൽ നടക്കുന്നതെന്നും പാക് പത്രം റിപ്പോർട്ടുചെയ്യുന്നു. മുസ്ലീങ്ങളുടെ പരമ്പരാഗത വസ്ത്രധാരണത്തോടും താടിയോടുമുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച് കാശിഫ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രദേശവാസികൾ ആക്രമണം നടത്തിയത്. ആക്രമണകാരികൾ കാശിഫിന്റെ താടിയും ഷേവ് ചെയ്തു.
ആക്രമണകാരികൾ രണ്ടുപേരും തന്റെ വസ്ത്രധാരണത്തിനോട് കടുത്ത് വിയോജിപ്പാണ് പ്രകടിപ്പിച്ചതെന്ന് മുഹമ്മദ് കാശിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിങ്ങൾ എന്തിനാണ് ഇത് ധരിക്കുന്നതെന്ന് അക്രമികൾ പലവട്ടം തന്നോട് ചോദിക്കുകയും അടിക്കുകയും ചെയ്തു. തന്റെ താടിയെ പരിഹസിക്കുകയും താടി കത്തി ഉപയോഗിച്ച് മുറിക്കുകയും ചെയ്തുവെന്ന് കാശിഫ് പറഞ്ഞു. ഗുരുതരമായ പരിക്കുകളോടെയാണ് കാശിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് കാശിഫിന് നേരെ അക്രമികളിൽ നിന്നുയർന്ന ഭീഷണി.
അടുത്തിടെയായി ഒരു പാക് വംശജന്റെ കുടുംബവും കാനഡയിൽ കൊല ചെയ്യപ്പെട്ടിരുന്നു. ഇതോടെ കാനഡയിൽ വംശീയ അതിക്രമങ്ങൾ കൂടിവരികയാണെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
Comments