ഒട്ടാവ: കാനഡയിലെ കടുത്ത ചൂടിനും ഉഷ്ണ തരംഗത്തിനുമൊപ്പം ദുരിതത്തിലാക്കി കാട്ടുതീ വ്യാപനവും. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് ആയിരത്തിലധികം പേരെ പടിഞ്ഞാറൻ കാനഡയിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 62 ഇടത്താണ് കാട്ടുതീയുണ്ടായത്. വരും ദിവസങ്ങളിലും രാജ്യത്ത് ഈ സാഹചര്യം തന്നെ തുടരാനാണ് സാദ്ധ്യതയെന്ന് അധികൃതർ അറിയിച്ചു.
വാൻകൂവറിൽ നിന്ന് വടക്കുകിഴക്കൻ ഭാഗത്ത് 250 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമവും സമീപ പ്രദേശവും പൂർണമായും കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. ലിട്ടൻ മേഖലയിലാണ് തീവ്യാപനം കൂടുതലായുള്ളത്. ഇവിടെ കഴഞ്ഞ ദിവസം ഉഷ്ണതരംഗവും രൂക്ഷമായിരുന്നു. ടുത്ത ചൂട് കാറ്റും ഉഷ്ണതരംഗവുമാണ് തീപിടുത്തത്തിന് കാരണം. തീപിടുത്തതിൽ ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
അതിനിടെ കടുത്ത ചൂട് മൂലമുള്ള മരണ നിരക്ക് രാജ്യത്ത് കുതിച്ചുയരുകയാണ്. ഇതുവരെ 486 പേർക്കാണ് അപ്രതീക്ഷിത മരണം സംഭവച്ചത്. വെള്ളിയാഴ്ചമുതൽ ഇന്നലെവരെയുള്ള കണക്കാണിത്. കാനഡയിലും യുഎസിലും നൂറ് കണക്കിന് ആളുകളാണ് മരിച്ച് വീഴുന്നത്. വീടുകളുടെ മേൽക്കൂരകളും റോഡുകളും വരെ ചൂടിൽ ഉരുകുന്നതായാണ് റിപ്പോർട്ടുകൾ.
ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകളും വാക്‌സിൻ വിതരണ കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. ജനങ്ങൾ പരമാവധി വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ തന്നെ കഴിയണമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
Comments