കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാനാണ് അമലയ്‌ക്ക് കസ്റ്റംസ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിലാണ്.
ഹാജരാകാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു അമലയ്‌ക്ക് നോട്ടീസ് നൽകിയത്. സ്വർണക്കടത്തിനെക്കുറിച്ച് അമലയ്‌ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ അർജുൻ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അമലയെ ചോദ്യം ചെയ്യുന്നത്. അർജുന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭാര്യയോട് ചോദിച്ചറിയും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ അർജുനെതിരെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയും.
അതേസമയം കരിപ്പൂർവഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ഷഫീഖിനെ കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
Comments