കാബൂൾ: അഫ്ഗാൻ ഭരണം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. താലിബാൻ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങൾ ആശങ്ക രേഖപ്പെടു ത്തിയത്. എംബസികൾ വിദേശരാജ്യങ്ങൾ അടിയന്തിരമായി അടയ്ക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയും ഇറാനുമാണ് തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയത്. അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിലാണ് എംബസികളുണ്ടായിരുന്നത്.
ഇവർക്ക് പുറമേ കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളും തങ്ങളുടെ എംബസി പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ തങ്ങളുടെ ഉദ്യോഗസ്ഥരും എംബസിയും കാബൂളിലുണ്ടാകുമെന്ന കാര്യം അമേരിക്കയും സഖ്യരാജ്യങ്ങളും ആവർത്തിച്ചു.
ബാൽഖി പ്രവിശ്യകളിലെ നയതന്ത്ര കാര്യാലയം വഴി നടത്തിയിരുന്ന എല്ലാ വിസ സേവനങ്ങളും തുർക്കിയും ഇറാനും ഇന്നലെയോടെ നിർത്തലാക്കി. വടക്കൻ പ്രവിശ്യകൾ കേന്ദ്രീകരിച്ച് താലിബാന്റെ സ്വാധീനം വർദ്ധിക്കുന്നതിനാൽ വിസ നൽകുന്നതിൽ അർത്ഥമില്ലെന്നാണ് തുർക്കിയും ഇറാനും വിശദീകരിക്കുന്നത്. നയതന്ത്രപ്രതിനിധികളോട് കാബൂളിലേക്ക് എത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
താലിബാൻ ഒരോ പ്രവിശ്യകളേയും ആക്രമിക്കുകയാണ്. ജില്ലകളെ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തി സ്വാധീനം സ്ഥാപിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും താലിബാൻ ഭീകരരുമായി ഏറ്റുമുട്ടാൻ പോലും തയ്യാറാകാതെ അഫ്ഗാന്റെ ഔദ്യോഗിക സൈനിക വിഭാഗം പിന്മാറുകയാണെന്നും മാദ്ധ്യമ റിപ്പോർട്ടുണ്ട്.
Comments