ധർമശാല: ടിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയ്‌ക്ക് ഇന്ന് 86 വയസ്സ്. ബുദ്ധമതാചാര്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിവിധ പ്രമുഖർ പിറന്നാൾ ആശംസകൾ നേർന്നു. ധർമശാലയിലെ ആത്മീയ കേന്ദ്രത്തിൽ നിന്നും ഓൺലൈനിൽ ദലൈ ലാമ ഏവർക്കും നന്ദി അറിയിച്ചു.
ടിബറ്റിന്റെ ആത്മീയാചാര്യ പദവിയിലിരിക്കുന്ന 14-ാമത്തെ പ്രമുഖ വ്യക്തിത്വമാണ് ദലൈ ലാമ. ദലൈ ലാമയ്‌ക്ക് പ്രധാനമന്ത്രി ആയുരാരോഗ്യ സൗഖ്യവും നേർന്നു. ഫോണിലൂടെ 20 മിനിറ്റോളം നരേന്ദ്രമോദി ടിബറ്റിന്റെ ആത്മീയാചാര്യനുമായി സംസാരിച്ചു.
ലോകം മുഴുവനുള്ള തന്റെ അനുയായികളെ ലാമ അഭിസംബോധന ചെയ്തു. സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം അഭയം നൽകിയത് ഇന്ത്യയാണ്. ഈ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തിന്റെ എല്ലാ സ്വാതന്ത്ര്യവും മതപരമായ ഐക്യവും താൻ വേണ്ടുവോളം ആസ്വദിക്കുന്നു. എന്റെ ഇനിയുള്ള ജീവതകാലമത്രയും ഇന്ത്യയുടെ ആത്മീയമായ അറിവുകളെ ലോകം മുഴുവൻ എത്തിക്കാനായി സമർപ്പിക്കും. ഇന്ത്യ ഏറെ വിലകൽപ്പിക്കുന്ന സംസ്‌കാരിക ഗുണങ്ങളാണ് സത്യസന്ധത, കരുണ, അഹിംസ എന്നിവ. ഇവ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ലെന്ന വിശാലമായ കാഴ്ചപ്പാടാണ് ഈ നാടിന്റെ കരുത്ത്. ഇന്ത്യയെ താൻ എന്നും ബഹുമാനിക്കുന്നുവെന്നും ദലൈ ലാമ പറഞ്ഞു.
ദലൈ ലാമയ്‌ക്കൊപ്പമാണ് ചൈനയുടെ ആക്രമണത്തെ തുടർന്ന് ടിബറ്റൻ ജനത നാടുവിട്ടത്. ചൈനയുടെ സൈനിക അധിനിവേശം നടന്നിട്ട്് 62 വർഷമായി. ടിബറ്റൻ ജനതയുടെ പോരാട്ടത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് ദലൈ ലാമ.
Comments