കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.
ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്ന് അറിയിച്ചായിരുന്നു ഷാഫിയ്‌ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. നിലവിൽ പരോളിലാണ് ഷാഫി.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് ഷാഫിയുടെയും ടിപി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടേയും അറിവോടെയാണെന്നാണ് അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴി. ഇതിന് പുറമേ ഇരുവരുടെയും സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഇലക്ട്രോണിക് തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അർജ്ജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഷാഫിയ്‌ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. കേസിൽ കൊടി സുനിയേയും ചോദ്യം ചെയ്യും.
Comments