ജക്കാർത്ത : പ്രശസ്ത ഓൺലൈൻ വീഡിയോ ഗെയിം ആയ ഫോർട്ട്‌നൈറ്റ് നിരോധിക്കണമെന്ന ആവശ്യവുമായി ഇന്തോനേഷ്യൻ മന്ത്രി. മുസ്ലീങ്ങളുടെ വിശുദ്ധ കേന്ദ്രമായ മക്കയിൽ സ്ഥിതി ചെയ്യുന്ന കഅ്ബയ്‌ക്ക് സമാനമായ നിർമ്മിതികളെയാണ് കളിക്കാർ ഗെയിമിൽ തകർക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്താ വിതരണ വിവര സാങ്കേതിക മന്ത്രി ജോണി പ്ലേറ്റ് ആണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
2019 ലെ യൂട്യൂബ് വീഡിയോയാണ് മന്ത്രിയുടെ ആവശ്യത്തിന് ആധാരം. ആയുധധാരിയായ കളിക്കാരൻ നിർമ്മിതികൾ തകർത്തും, എതിരാളികളെ വധിച്ചും മുന്നേറുന്നതാണ് ഗെയിം. ഇതിൽ തകർക്കാനായുള്ള നിർമ്മിതികൾ കളിക്കാർക്ക് സ്വയം രൂപപ്പെടുത്താം. ഇത്തരത്തിൽ ഒരു ഉപയോക്താവ് കഅ്ബയുടെ മാതൃകയിൽ നിർമ്മിതി തയ്യാറാക്കുകയും ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഗെയിമിന് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പ്ലേറ്റ് രംഗത്ത് വന്നത്. ഇക്കാരണത്താൽ ഈജിപ്തിലെ അൽ അസർ സർവ്വകലാശാല കഴിഞ്ഞ മാസം ഗെയിമിന് ഫത്വ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.
സംഭവത്തിൽ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഅ്ബയുടെ മാതൃകയിൽ നിർമ്മിതിയുണ്ടാക്കിയത് ഇന്തോനേഷ്യൻ പൗരനാണോയെന്നാണ് പരിശോധിക്കുന്നത്.
ലോകത്ത് 350 മില്യൺ ആളുകൾ ഫോർട്ട്‌നൈറ്റ് ഗെയിമിന്റെ ഉപയോക്താക്കളാണ്.
Comments