കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കാട്ടിൽ മരവും കടത്താൻ സ്വർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുളളപ്പോൾ ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണമെന്നായിരുന്നു പോസ്‌റ്റ്. കിറ്റക്സ് കേരളത്തിൽ തുടങ്ങാൻ ആലോചിച്ചിരുന്ന 3500 കോടി പ്രൊജക്‌ട് തെലങ്കാനയിൽ ആരംഭിക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പോസ്‌റ്റ്.
കിറ്റക്സും സംസ്ഥാനസർക്കാരും തമ്മിലുള്ള വിവാദത്തിൽ നിരവധിപേരാണ് കിറ്റിക്സിനെ പിന്തുണച്ച് രംഗത്തെത്തിയത്. തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്‌ക്ക് ഇതിനകം തന്നെ കിറ്റക്സ് കരാറുണ്ടാക്കി കഴിഞ്ഞു. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ടെക്‌സ്റ്റൈൽ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് ചർച്ചയ്‌ക്ക് ശേഷം സാബു ജേക്കബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാറങ്കലിലാണ് ആയിരം കോടിയുടെ നിക്ഷേപം നടത്തുന്നത്. കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കും. ഈ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തെ രണ്ടാമത്തെ വലിയ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ കിറ്റക്‌സ് ഗ്രൂപ്പ് സംസ്ഥാനത്തേക്ക് വരുന്നുവെന്നത് അതിയായ സന്തോഷമുളവാക്കുന്നുവെന്ന് രാമറാവു ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയിൽ കിറ്റക്‌സ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം നടത്തും. വേഗത്തിൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നുവെന്നും രാമറാവു വ്യക്തമാക്കിയിരുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
സാബു ഒരു മോശം വ്യവസായിയാണ്
നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭംസിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം .
Comments