തിരുവനന്തപുരം: കേരളത്തിലെ സിക്ക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത വർദ്ധിപ്പിച്ച് കർണാടകയും തമിഴ്‌നാടും. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വാളയാറുൾപ്പെടെ 14 ചെക്ക്‌പോസ്റ്റുകളിൽ തമിഴ്‌നാട് പോലീസിനൊപ്പം ആരോഗ്യവകുപ്പും പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നതായാണ് റിപ്പോർട്ടുകൾ.
സിക്ക വൈറസ് റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് കേരളത്തിൽ നിന്ന് പോകുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ ഇ-പാസ് ഇല്ലാത്തവരെ കളിയിക്കാവിള അതിർത്തി കടത്തിവിടുന്നില്ല. അതിനിടെ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര വിദഗ്ധസംഘം നിർദ്ദേശിച്ചു.
കൂടുതൽ പരിശോധനാ കിറ്റുകൾ ഉടൻ ലഭ്യമാക്കുമെന്ന് സംഘം കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളും വിദഗ്ധ സംഘം സന്ദർശിക്കും.
അതേസമയം നന്ദൻകോട് സ്വദേശിയായ 40 കാരന് കൂടി സിക്ക സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. നഗരസഭാ പരിധിയിൽ നിന്ന് കൂടുതൽ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Comments