തിരുവനന്തപുരം: വ്യവസായ സൗഹൃദത്തിന് സിംഗിൾ വിൻഡോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയെന്ന് കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1200 ഏക്കർ സ്ഥലമാണ് തെലങ്കാന സർക്കാർ ടെക്‌സ്‌റ്റൈൽസ് പാർക്കിന് ഓഫർ ചെയ്തത്. രാജകീയ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. മുടക്കമില്ലാതെ വെള്ളം, വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നൽകി. മാലിന്യ നിർമാജനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. പ്രശ്‌നങ്ങൾക്ക് മിനിറ്റുകൾക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയിൽ കണ്ടതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കമ്പനി പൂട്ടിക്കാൻ ആരൊക്കെ ശ്രമിച്ചുവെന്നതിനും ആസൂത്രിത ഗൂഢാലോചനക്കും തെളിവുണ്ട്. കഴുത്തിന് പിടിച്ച് പുറത്താക്കാൻ ശ്രമിച്ചാൽ സഹിക്കാൻ തയ്യാറല്ല, അടച്ചുപൂട്ടണമെങ്കിൽ പൂട്ടും. കോൺഗ്രസ് എം.എൽ.എമാർ പരാതി കൊടുത്തപ്പോൾ തന്നെ റെയ്ഡ് നടത്തുകയാണ് സർക്കാർ ചെയ്തത്. പരാതിക്ക് തെളിവുണ്ടോ എന്ന് നോക്കാൻ പോലും സർക്കാർ തയ്യാറായില്ല. കോൺഗ്രസ്-കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കിറ്റെക്‌സിനെതിരെ നടന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
ഇവിടെ 30 ദിവസത്തിനുള്ളിൽ 11 റെയ്ഡുകൾ നടത്തി, എന്നാൽ പരിശോധനയുടെ പേരിൽ പീഡനമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നൽകി. ഏകജാലക സംവിധാനം ഇവിടെ നടപ്പാക്കിയെന്നാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ വർഷങ്ങൾക്ക് മുമ്പേ നടപ്പാക്കിയതാണ് ഇത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഓഫറുകൾ വന്നിട്ടുണ്ട്. 53 വർഷം കൊണ്ട് നഷ്ടപ്പെട്ട വളർച്ച വരുന്ന 10 വർഷം കൊണ്ട് തിരികെപിടിക്കാമെന്ന് ഉറപ്പുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
Comments