സിംല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം. രണ്ട് മരണം സ്ഥിരീകരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന്റെ മൂന്ന് യൂണിറ്റ് എൻഡിആർഎഫ് സേനയെ പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മണാലി ഹൈവെ ഉൾപ്പെടെ 60 ഓളം റോഡുകൾ നിശ്ചലമായി. ഇവിടേയ്‌ക്കുള്ള പൊതുഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. പത്തിൽ അധികം പേരെ കാണാതായി. കുടുങ്ങിക്കിടന്ന നിരവധി ആളുകളെ രക്ഷപെടുത്തിയിട്ടുണ്ട്. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ഹിമാചൽ പ്രദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്.
Comments