ദുഷാൻബെ : ലഡാക്ക് അതിർത്തിയിലെ നിയന്ത്രണ രേഖയിലെ തത്സ്ഥിതിയിൽ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവർത്തിച്ചത്. പൂർണമായി സമാധാനം ഉറപ്പുവരുത്താൻ നിലവിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പാംഗോങ്സോ തടാക മേഖലയിൽ നിന്നും പിൻവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഉണ്ടാക്കിയ ധാരണ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയശങ്കർ പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്. ധാരണ പ്രകാരം ഹോട്സ് സ്പ്രിംഗ്, ഗോഗ്ര എന്നീ മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയെങ്കിലും പാംഗോങ്സോയിലെ ചില മേഖലയിൽ സൈന്യം തുടരുകയാണ്. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കാൻ കഴിയുമോ അത്രയും നല്ലതാണെന്നും ജയ്ശങ്കർ പറഞ്ഞു.
പാംഗോങ്സോ മേഖലയിലെ പലഭാഗങ്ങളിൽ നിന്നും സൈനികർ പിൻവാങ്ങിയത് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതിനുളള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. നിയന്ത്രണരേഖയിൽ സമാധാനം പുലരുന്നതിനായി ചൈനയും ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂച്ചേർത്തു.
നീണ്ട 10 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. 2020 സെപ്തംബറിൽ മോസ്കോയിൽ നടന്ന ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി പങ്കെടുത്തത്. അന്നും ഇതേ നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തജാക്കിസ്താനിലാണ് ഇക്കുറി ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുന്നത്.
Comments