തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സർക്കാർ നടപടിയ്‌ക്കെതിരെ മുസ്ലീം ലീഗ്. നടപടി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്നതാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്‌ട്രീയ ലാഭം മാത്രമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ ഇടത് സർക്കാർ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേകം പദ്ധതികൾ നൽകുന്നതാണ് ഉചിതം. സച്ചാർ കമ്മീഷൻ റിപ്പോർട്ട് തന്നെ സർക്കാർ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ലഭിച്ചുവരുന്ന പല ആനുകൂല്യങ്ങളും കേരളത്തിൽ ലഭിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധിയിൽ സർക്കാരിന് അപ്പീൽ നൽകാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ന്യൂനപക്ഷ അനുപാതം പുന:ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. 80:20 എന്ന അനുപാതം അനുവദിക്കാനാകില്ലെന്ന് അടുത്തിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പുന:ക്രമീകരിക്കാൻ തീരുമാനിച്ചത്. 2011 ലെ സെൻസസ് പ്രകാരമാകും ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിക്കുക.
Comments