റായ്പൂർ : മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ക്രിസ്തീയ സമൂഹം. വിജ്ഞാപനം മതത്തെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ക്രിസ്ത്യനികൾ ആരോപിച്ചു. സുക്മ ജില്ല പോലീസ് മേധാവിയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ജില്ലയിലെ വനവാസി വിഭാഗത്തിനിടയിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു നടപടി. ജില്ലാ പോലീസ് മേധാവി സുനിൽ ശർമ്മയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ജില്ലയിലെ മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രാദേശിക പോലീസുകാർക്ക് കർശന നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു വിജ്ഞാപനം. ഹിന്ദിയിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ മിഷണറിമാരുടെയും, മതംമാറിയവരുടെയും യാത്രകൾ, ഇടപെടലുകൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് ഉള്ളത്.
സമുദായത്തെ ഭയപ്പെടുത്തുകയാണ് ഇതിലൂടെ പോലീസ് ലക്ഷ്യംവയ്‌ക്കുന്നതെന്ന് മിഷണറി സമൂഹം ആരോപിച്ചു. തങ്ങളെ കടന്നാക്രമിക്കാനാണ് പോലീസിന്റെ ശ്രമം. വനവാസികൾക്ക് മതമില്ലെന്നാണ് സുപ്രീംകോടതി പോലും വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ചിലർ ഇവരെ ഹിന്ദുക്കളെന്ന് മുദ്രകുത്താൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.
Comments