ന്യൂഡൽഹി : രാജ്യത്തെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ ജനാധിപത്യത്തെ ആക്ഷേപിക്കാനുള്ള ശ്രമം കൂടിയാണിത്. രാജ്യത്തെ സുപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട വർഷകാല സമ്മേളനം അനാവശ്യ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് ഈ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവേളയിലും ഇത്തരത്തിൽ പെഗാസസ് കഥ പ്രചരിച്ചിരുന്നു. പ്രതിപക്ഷം ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇസ്രായേലി സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ കോളുകൾ ചോർത്തി എന്ന ആരോപണങ്ങളാണ് ഉയർന്നത്. രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർന്നു എന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇത്തരത്തിലുള്ള വിവരങ്ങൾ തെറ്റാണെന്ന് ഇസ്രയേലി സോഫ്റ്റ്വെയർ നിർമ്മാതാക്കളായ എൻഎസ്ഒ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഇപ്പോൾ വരുന്ന രാജ്യങ്ങളുടെ പേരുകൾ തങ്ങളുടെ ഉപഭോക്താക്കൾ അല്ലന്നാണ് എൻഎസ്ഒ പറഞ്ഞത്.
Comments