ന്യൂഡൽഹി: ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം. ഇതുസംബന്ധിച്ച് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചു. വിവാദങ്ങൾ ഗൗരവകരമായി എടുക്കേണ്ടെന്ന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.
സംഭവത്തിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്തുവന്നതിന് പിന്നാലെയാണ് പി.സി ചാക്കോ ശരദ് പവാറുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ശശീന്ദ്രനെ ന്യായീകരിച്ചും പി.സി ചാക്കോ എത്തിയിരുന്നു. കേരളത്തിലെ മുൻ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒന്നിലേറെ സ്ത്രീകളാണ് പരസ്യ നിലപാടുകളെടുത്ത് മുന്നോട്ടു വന്നത്. അന്നിവിടെയാരും രാജിവെച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല. അത് ശശീന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയാൽ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവർ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാമെന്നും പി.സി. ചാക്കോ പറഞ്ഞിരുന്നു.
അതേസമയം മന്ത്രിയ്‌ക്കെതിരെ കേസെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സ്ത്രീ പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാൽ കുറ്റകൃത്യമുണ്ടായെന്ന് കുരുതാനാവില്ലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.
Comments