കൊളംബോ: പൊതു നിയമത്തിലെ വിവാഹ രജിസ്ട്രേഷൻ ഓർഡിനൻസിന് കീഴിൽ മുസ്ലീം സ്ത്രീകൾക്ക് വിവാഹം കഴിക്കാൻ ശ്രീലങ്കൻ മന്ത്രിസഭ അനുമതി നൽകി. ശ്രീലങ്കയിലെ മുസ്ലിം വിവാഹനിയമം 1951 ഭേദഗതിചെയ്താണ് പുതിയ തീരുമാനം.
മുസ്ലീം വിവാഹത്തിനും, വിവാഹമോചനത്തിനും അനുവദിക്കുന്ന (എംഎംഡിഎ) നിയമത്തിനെതിരെ മുസ്ലീം വനിതാ പ്രവർത്തകരും പണ്ഡിതന്മാരും പതിറ്റാണ്ടുകളായി പോരാടുകയാണ്. നിലവിലെ മുസ്ലിം വിവാഹ നിയമങ്ങൾ ശൈശവ വിവാഹത്തിലേക്ക് നയിക്കുന്നതാണെന്നും ഇത് മുസ്ലിം സ്ത്രീകളുടെ അവകാശ ലംഘനമാണെന്നും ഇവർ വാദിക്കുന്നു.
സ്ത്രീകൾക്ക് സ്വന്തം വിവാഹ രജിസ്ട്രേഷനിൽ ഒപ്പിടാൻ പോലും ഈ നിയമപ്രകാരം അവകാശമില്ലായിരുന്നു. വധുവിന്റെ സ്ഥാനത്ത്, വിവാഹ കരാർ ഒപ്പിട്ടത് “മണവാട്ടിയുടെ വാലി” അല്ലെങ്കിൽ വധുവിന്റെ പുരുഷ രക്ഷാധികാരി ആയിരുന്നു . ഇതിലൂടെ നിർബന്ധിത വിവാഹങ്ങൾക്കാണ് എംഎംഡിഎ ഇടം നൽകുന്നതെന്നും പൊതുപ്രവർത്തകർ വ്യക്തമാക്കുന്നു .
ശ്രീലങ്കയിൽ അമുസ്ലിം സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ് . എന്നാൽ മിനിമം പ്രായം വ്യക്തമാക്കാതെയാണ് എംഎംഡിഎ ബാലവിവാഹം അനുവദിക്കുന്നത്. എംഎംഡിഎയ്ക്ക് കീഴിലുള്ള വിവാഹിതരായ മുസ്ലീം പെൺകുട്ടികളുടെ കാര്യത്തിൽ, 12 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് നിർബന്ധിത വിവാഹം ചെയ്യുന്നത്. എന്നാൽ ഇത് ബലാത്സംഗ കുറ്റത്തിന് കീഴിലും വരില്ല. വിവാഹമോചനം, ബഹുഭാര്യത്വം, എന്നീ വിഷയങ്ങളിലും മുസ്ലീം സ്ത്രീകൾ വിവേചനം നേരിടുകയാണെന്ന് പ്രവർത്തകർ വ്യക്തമാക്കുന്നു .
ഈ വർഷം ആദ്യം ശ്രീലങ്കയിലെ നീതിന്യായ മന്ത്രി അലി സാബ്രി വിവാഹ പ്രായപരിധി 18 ആയി ഉയർത്താൻ പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ചു.“ശ്രീലങ്കയിലെ പൗരന്മാരുടെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്ന പൊതു നിയമപ്രകാരം, മുസ്ലീം സമുദായത്തിലെ ആളുകളുടെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്നതിന് അവർക്ക് ബദൽ അവസരങ്ങൾ നൽകുന്നത് ഉചിതമായിരിക്കും എന്നാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്.
, സ്ത്രീകളോട് വിവേചനം കാണിക്കുന്ന വ്യവസ്ഥകൾ എംഎംഡിഎ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ വിവിധ വനിതാ സംഘടനകളും മുസ്ലീം നിയമ പണ്ഡിതന്മാരും ഇത്തരം വ്യവസ്ഥകൾ നിയമത്തിൽ നിന്ന് പിൻവലിക്കേണ്ടതിന്റെ ആവശ്യകതയ്ക്കായി പോരാടുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി.
Comments