ടോക്കിയോ: ലോക കായിക മാമാങ്കത്തിന് ജപ്പാന്റെ മണ്ണിൽ നാളെ തിരിതെളിയും. കൊറോണ വ്യാപനം കാരണം ഒരു വർഷം മാറിയാണ് ഒളിമ്പിക്‌സ് അരങ്ങേറുന്നത്. വൈകുന്നേരം നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾ. 11090 കായികതാരങ്ങളാണ് ഒലിവ് ഇലകളും അഞ്ചു വൃത്തങ്ങൾ ഇഴചേർന്ന സുവർണ്ണ മെഡലുകൾ നെഞ്ചോട് ചേർക്കാൻ കളത്തിലിറങ്ങുന്നത്. 17ലേറെ പുതിയ ഇനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട ഒളിമ്പിക്‌സിൽ ഒട്ടേറെ റെക്കോഡുകളും തകർക്കപ്പെടുമെന്നാണ് കരുതുന്നത്. കാണികളില്ലാത്ത ആദ്യ ഒളിന്പിക്സാണ് നടക്കുന്നത്. ഇന്ത്യയുടെ 127 കായികതാരങ്ങളാണ് 18 ഇനങ്ങളിലായി മെഡൽ വേട്ടയ്‌ക്കിറങ്ങുന്നത്.
ലിംഗനീതി ഉറപ്പുവരുത്തിയാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഓരോ ടീമിലേയും ഒരു പുരുഷതാരവും ഒരു വനിതാ താരവും ചേർന്നാണ് രാജ്യത്തിന്റെ പതാക പിടിക്കേണ്ടത് എന്നാണ് സംഘാടക സമിതി നിർദ്ദേശം. ഒളിമ്പിക്‌സ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതും ഇത്തവണ ഒരു വനിതയായിരിക്കും. മുൻപ് ആതിഥേയ രാജ്യത്തെ ഒരു താരവും ഒരു പരിശീലകനും ഒരു റഫറിയുമാണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാറ്. ഇത്തവണ അവർക്കൊപ്പം മൂന്ന് വനിതകൾ കൂടി പങ്കുചേരും. ചടങ്ങ് തീർത്തും ലളിതമാക്കിയിട്ടുണ്ട്. 15 ലോകരാജ്യങ്ങളുടെ ഭരണാധികാരികൾ ഉദ്ഘാടന ചടങ്ങിനെത്തും.
49 ശതമാനം സ്ത്രീ സാന്നിദ്ധ്യത്തോടെ നടക്കുന്ന ഒളിമ്പിക്‌സ് എന്ന പ്രത്യേകതയുമുണ്ട്. 1896ലെ ആദ്യ ഒളിമ്പിക്‌സിൽ ഒരു സ്ത്രീപോലുമുണ്ടായിരുന്നില്ല. 2024ൽ സ്ത്രീ പങ്കാളിത്തം അൻപത് ശതമാനത്തിൽ എത്തിക്കുമെന്നും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഉറപ്പു നൽകുന്നുണ്ട്.
Comments