ടോക്കിയോ: ഒളിമ്പിക്‌സ് ഫുട്‌ബോൾ വേദിയിൽ ഇന്ന് കരുത്തന്മാർ ഏറ്റുമുട്ടുന്നു. ബ്രസീലും ജർമ്മനിയും നേർക്കുനേർ വരുന്ന മത്സരമാണ് ഇന്ന് ശ്രദ്ധനേടുക. ഒപ്പം കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ അർജ്ജന്റീനയും സ്‌പെയിനും ഫ്രാൻസും ഇന്ന് എതിരാളികളെ നേരിടും.
പ്രാദേശിക സമയം അഞ്ചു മണിക്കാണ് ഇന്ന് ബ്രസീൽ ജർമ്മനിയെ നേരിടുന്നത്. നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്മാരാണ് ബ്രസീൽ. റിയോ ഒളിമ്പിക്‌സിൽ നെയ്മറുടെ മികവിലാണ് മഞ്ഞപ്പട സ്വർണ്ണം നേടിയത്. എന്നാൽ ഇത്തവണ നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. എന്നാൽ ഡാനി ആൽവെസും റിച്ചാർലിസണുമടങ്ങുന്ന ടീം ജർമ്മനിക്ക് വെല്ലുവിളിയാകും. മുള്ളർ, ഹെൻ റിച്ച്, ക്രൂസ് എന്നിവരടങ്ങുന്ന നിരയാണ് ജർമ്മനിക്കായി ഇറങ്ങുന്നത്.
മറ്റ് മത്സരങ്ങളിൽ കോപ്പാ അമേരിക്ക ചാമ്പ്യൻ അർജ്ജന്റീന ഓസ്‌ട്രേലിയയേയും സ്‌പെയിൻ ഈജിപ്തിനേയും ഫ്രാൻസ് മെക്‌സിക്കോവിനേയും നേരിടും. അർജ്ജന്റീന, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഈജിപ്ത് എന്നീ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. 2000 മുതലുള്ള ഒളിമ്പിക്‌സ് ചരിത്രത്തിൽ കാമറൂൺ, ചിലി, ഇറ്റലി, നൈജീരിയ, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നി വരും ഏതെങ്കിലും ഒരു മെഡൽ നേടിയിട്ടുണ്ട്.
ഒളിമ്പിക്‌സിന്റെ ആദ്യവർഷമായ 1896ൽ ഫുട്‌ബോൾ മത്സരം ഉണ്ടായിരുന്നില്ല. 1900ലെ ആദ്യ ഫു്ടബോൾ പോരാട്ടത്തിൽ ബ്രിട്ടനാണ് സ്വർണ്ണം നേടിയത്. ബ്രിട്ടൻ മൂന്ന് തവണ സ്വർണ്ണം ഇതുവരെ നേടിയിട്ടുണ്ട്. സ്‌പെയിൻ 1992ലാണ് ആദ്യമായി സ്വർണ്ണം നേടിയത്. 2004ലും 2008ലും അർജ്ജന്റീനക്കായിരുന്നു സ്വർണ്ണം. 2012ൽ മെക്‌സിക്കോയും 2016ൽ ബ്രസീലുമാണ് സ്വർണ്ണം നേടിയത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ ജർമ്മനിയെയാണ് ബ്രസീൽ തോൽപ്പിച്ചത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ബ്രസീൽ ഏതെങ്കിലും ഒരു മെഡൽ നേടിയിട്ടുണ്ട്.















