ടോക്കിയോ: ഒളിമ്പിക്‌സിൽ ആദ്യ ദിനത്തിൽ ഇന്ത്യ മെഡൽ പ്രതീക്ഷയിൽ. ഷൂട്ടിംഗ് ഇനത്തിലാണ് ഇന്ത്യൻ താരം ഫൈനലിൽ എത്തിയത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സൗരഭ് ചൗധരിയാണ് ഫൈനലിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ ഒന്നാമത് എത്തിക്കൊണ്ടാണ് സൗരഭിന്റെ കുതിപ്പ്. 586 പോയിന്റാണ് സൗരഭ് നേടിയത്.
അമ്പെയ്തിലും ഇന്ത്യ മെഡൽപ്രതീക്ഷയിലാണ്. മിക്‌സഡ് റീകർവ് വിഭാഗത്തിൽ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ തായ്‌പേയ് ടീമിനെ 5-3നാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്.
ടെന്നീസിലും ഇന്ത്യൻ താരം മുന്നേറുകയാണ്. പുരുഷവിഭാഗത്തിൽ സുമിത് നാഗൽ ഉസ്ബക്കിസ്താന്‌റെ ഡെന്നീസ് ഇസോമിനിനെതിരെ ആദ്യ സെറ്റ് 6-4ന് നേടി മുന്നിട്ടു നിൽക്കുകയാണ്. ഇതിനിടെ ടേബിൾ ടെന്നീസിലെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് തോൽവി പിണഞ്ഞു. മണിക ബത്ര-ശരത് കമൽ സഖ്യത്തെ തായ്‌പേയിയുടെ ലിൻ യുൻ ദജു-ചെങ് ഐ ജിങ്ങ് സഖ്യമാണ് തോൽപ്പിച്ചത്. 11-8, 11-6, 11-5, 11-4 എന്ന സ്‌കോറിനാണ് ഇന്ത്യൻ സഖ്യം അടിയറ പറഞ്ഞത്. വനിതകളുടെ ജൂഡോയിലും ഇന്ത്യയുടെ പോരാട്ടം ഫലം കണ്ടില്ല. 48 കിലോഗ്രാമിൽ സുശീല ദേവിയ്‌ക്കാണ് തോൽവി പിണഞ്ഞത്. ഹംഗറിയുടെ ഇവ സെർനോവിസ്‌കിയാണ് സുശീലയെ തോൽപ്പിച്ചത്.
Comments