ഇംഫാൽ താഴ്വരയുടെ കിഴക്കേ അറ്റത്തുള്ള നൊങ്പോക്ക് സെക്മയിൽ 60 വയസ്സ് പിന്നിട്ട സൈഖോം ടോംബി ഓർമ്മകൾ അയവിറക്കി. വിറകുകൾ ശേഖരിച്ച് മകൾ മീരാ ഭായുടെ തലയിൽ വച്ച് കൊടുത്ത് പാട്ടത്തിനെടുത്ത അര ഏക്കർ നെൽ വയലിലേക്ക് കൊണ്ട് പോകുന്ന ദിവസങ്ങളായിരുന്നു അവർ ഓർത്തെടുത്തത്.
സൈഖോം ടോംബി ദേവിയുടെ മറ്റു മക്കൾ പഠനത്തിനും നെയ്‌ത്തിനും സമയം ചിലവഴിക്കുമ്പോൾ മീരാ ഭായ് തലയിൽ വിറക് ചുമലിലേറ്റി 3-4 മണിക്കൂർ വരെ നടക്കുമായിരുന്നു.അഞ്ച് സഹോദരങ്ങളെ വളർത്തുവാൻ മീരാ ദേവിയുടെ പിതാവ് സൈഖോം കൃതി സിംഗിന്റെ മണിപ്പൂർ പൊതുമരാമത്ത് വകുപ്പിലെ നിർമ്മാണ തൊഴിലാളിയെന്ന നിലയിൽ ലഭിച്ച വരുമാനം മതിയാകുമായിരുന്നില്ല.അതിനു വേണ്ടി സൈഖോം കൃതി സിംഗ് ഗ്രാമത്തിലെ പ്രധാന റോഡിൽ ഒരു ചായക്കട നടത്തി പോന്നു.
മീരാ ഭായുടെ ശരീരത്തിലെ പേശികൾ ബലമേറിയതായിരുന്നു. തലയിൽ ചുവന്ന ആ വിറകുകളുടെ ഭാരമാണ് തോളുകൾക്ക് അസാധ്യമായ ബലം നൽകിയത്.
വിറകുകൾ ചുമന്ന പേശിയുമായി 20 കിലോമീറ്റർ അകലെയുള്ള ഖുമാൻ ലുമ്പക് സ്റ്റേഡിയത്തിലേക്ക്.മുൻ ഏഷ്യൻ മെഡൽ ജേതാവ് അനിത ചാനുവിന്റെ കീഴിൽ കഠിനമായ പരിശീലനം.മീരാ ഭായുടെ ഉരുക്ക് തോൾ ബലവും ബാഹു ബലവും മറ്റാരേക്കാളും നന്നായി അനിത ചാനു തിരിച്ചറിഞ്ഞു. 2016ലെ റിയോ ഒളിംപിക്‌സിൽ ഒരു ക്ളീൻ ലിഫ്റ്റ് മാത്രം നേടാനായ മീരാ ഭായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കും പാത്രമായി നേരെ നാട്ടിലേക്ക് വണ്ടി കയറി.വിറകുകൾ വഹിച്ച അവളുടെ തോൾ ബലം കുടുംബാംഗങ്ങൾക്കു മുന്നിൽ തീർത്തും ദുർബലമായി.കായിക രംഗത്തു നിന്നു തന്നെ പുറത്തു കടക്കാൻ അവൾ ആഗ്രഹിച്ചു.
മകളുടെ കഴിവിനെ കുറിച്ചുള്ള ഉത്തമ ബോധ്യം അമ്മ ടോംബി ദേവിക്കുണ്ടായിരുന്നു.ഇതൊരു പോരാട്ടമാണ് നിന്റെ പോരാട്ടത്തിന്റെ മധ്യത്തിൽ നിന്ന് നിനക്ക് അത് ഉപേക്ഷിച്ച് പുറത്തു കടക്കാൻ കഴിയില്ല എന്ന മാതൃവാണി അവൾക്ക് മുന്നോട്ടുള്ള പാതയിലെ നാഴിക കല്ല് നേടാനുള്ള പ്രചോദനമായി.5 വർഷം നീണ്ട കഠിന പ്രയത്‌നം ഊണിലും ഉറക്കത്തിലും രാജ്യത്തെ പ്രതിനിധീകരിച്ചു മെഡല് നേടാനുള്ള ആഗ്രഹം നാൾക്കുനാൾ വളർന്നു.
2021 ജൂലായ് 24 ഒളിംപിക്‌സിന്റെ ആദ്യ ദിവസം. ഇംഫാലിലെ നൊങ്പോക്കിലെ ഗ്രാമത്തിലെ വിറകുയർത്തിയ കൈകൊണ്ട് രാജ്യത്തിന് അഭിമാനമായി അവൾ ആകാശത്തേക്ക് ഭാരമുയർത്തി. 130 കോടി ജനങ്ങളുടെ പ്രതീകമായി വെള്ളിപ്പതക്കം ആ കഴുത്തിൽ പതിച്ചു.കഴിഞ്ഞ തവണ കരഞ്ഞുകൊണ്ടാണ് അവൾ റിയോയിൽ നിന്ന് തിരിച്ചു വന്നത് . പക്ഷേ ഇത്തവണ തോൽക്കാനില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് അവർ വന്നത്
മീരാ ഭായ് ചാനു ഒരു പ്രതീകമാണ്. ഈ രാജ്യത്തെ സ്‌ത്രീകളുടെ പ്രതീകമായി,മാതാക്കന്മാരുടെ പ്രതീകമായി,ഉയർച്ചകൾ സ്വപ്നം കാണുന്ന പെണ്കുട്ടികളുടെ പ്രതീകമായി. ഫെമിനിസം സ്ത്രീകളെ ശക്തരാക്കുന്നതിനല്ല. സ്ത്രീകൾ ഇതിനകം ശക്തരാണ്, ലോകം ആ ശക്തി മനസ്സിലാക്കുന്ന രീതി മാറ്റുന്നതിനാണ്. “
Comments