തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പാലാ അതിരൂപത. അഞ്ച് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പ്രതിമാസം 1500 രൂപ സ്കോളർഷിപ്പും സൗജന്യ ചികിത്സയും നൽകുമെന്ന പോസ്റ്റാണ് വിവാദമായതിന് പിന്നാലെ പിൻവലിച്ചത്. സാമ്പത്തിക സഹായം കൂടാതെ ചികിത്സ വിദ്യാഭ്യാസം എന്നീ സഹായങ്ങളും സൗജന്യമായി നൽകുമെന്ന് പോസ്റ്റിൽ വാഗ്ദാനം ചെയ്തിരുന്നു.
പോസ്റ്റിനെതിരെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പിന്നാലെ അതിരൂപത വിവാദ പരസ്യം പിൻവലിക്കുകയായിരുന്നു. പാലാ രൂപതയുടെ കുടുംബ വർഷം 2021 എന്ന തലക്കെട്ടോടെയാണ് സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുളള കുടുംബത്തിനാണ് 1500 രൂപ സാമ്പത്തിക സഹായം നൽകുന്നത്.
ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുമെന്നും പരസ്യത്തിൽ പറയുന്നു.
എന്നാൽ പോസ്റ്റ് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. പിന്നാലെ വിശദീകരണവുമായി അതിരൂപത വികാരി ഫാദർ ജോസഫ് തടത്തിൽ എത്തിയിരുന്നു. രൂപത നിലവിൽ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും വിഷയത്തിൽ ചർച്ചകൾ മാത്രമാണ് പുരോഗമിക്കുന്നതെന്നുമാണ് രൂപതയുടെ ന്യായീകരണം.
Comments