ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് ഭീകരർ കുട്ടികളെ സംഘത്തിൽ ചേർക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സുരക്ഷാ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കി വിവരങ്ങൾ ചോർത്തി അറിയിക്കാനാണ് പ്രധാനമായും ഇവരെ ഉപയോഗിക്കുന്നത്. ഭീകരരുടെ ഈ നീക്കം അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായി അറിയിച്ചു.
ഝാർഖണ്ഡ്, ചത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികളെ ഭീകരസംഘത്തിലേക്ക് എത്തിയ്ക്കുന്നത്. ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ നടത്തിയ ഭീകർക്കെതിരായ പ്രവർത്തനങ്ങളേയും മന്ത്രി പരാമർശിച്ചു. ഝാർഖണ്ഡിൽ ഈ മാസം ഓറോൺ എന്ന ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനം മുൻ വർഷത്തെക്കാൾ കുറഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇവരുടെ ആക്രമണത്തിൽ സാധാരണ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ട്. 2017 ൽ ഭീകരരുടെ ആക്രമണത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 240, പേരും, 2019 ൽ 202 പേരും കൊല്ലപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 183 ആയി കുറഞ്ഞതായി അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 5 വർഷത്തിനിടയിൽ വിവിധ ഏറ്റുമുട്ടലുകളിലായി 355 സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും നിത്യാനന്ദ് റായ് വ്യക്തമാക്കി. കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ മോദി സർക്കാർ 2015ൽ പ്രത്യേക ദേശീയ നയവും ആക്ഷൻ പ്ലാനും സ്വീകരിച്ചിരുന്നു. ഈ നയത്തിലൂടെ ഭീകര പ്രവർത്തനങ്ങളും റിക്രൂട്ടിങ്ങും കുറയ്ക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments