ടോക്കിയോ: ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരം മണിക ബത്രയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ഇന്ത്യൻ ടേബിൾ ടെന്നീസ് അസോസിയേഷൻ. ഇന്ത്യൻ ടീം പരിശീലകൻ സൗമ്യദീപ് റോയിയുടെ സേവനം ഒളിമ്പിക്‌സിൽ നിരാകരിച്ചതിനാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.

സ്വന്തം പരിശീലകനായ സൻമയ് പരാഞ്ച്‌പേയിനെയാണ് അസോസിയേഷൻ ഉൾപ്പെടുത്താതിരുന്നത്. പരിശീലകനെ ഉൾപ്പെടുത്താത്തതിൽ മണിക ബത്ര കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ടേബിൾ ടെന്നീസ് അസോസിയേഷൻ അനുമതി നൽകിയത് അസോസിയേഷന്റെ മുഖ്യപരിശീലകന് മാത്രമാണ്. ഇതിനെതിരെ മണിക ബത്ര രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
ടോക്കിയോവിലെത്തിയ താരം പരിശീലന സമയത്ത് ടീം മുഖ്യപരിശീലകൻ സൗമ്യദീപ് റോയിയുമായി സഹകരിച്ചിരുന്നില്ല. അതേസമയം മണിക ബത്രയുടെ പരിശീലകൻ സൻമയ് സ്വന്തം നിലയ്‌ക്ക് ടോക്കിയോവിലെത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഔദ്യോഗിക പ്രതിനിധിയില്ലാത്തതിനാൽ മത്സരസമയത്ത് കോർട്ടിന് സമീപം മണിക ബത്രയ്‌ക്കായി നിർദ്ദേശം നൽകാൻ ആരുമുണ്ടായിരുന്നില്ല.
ടേബിൾ ടെന്നീസിൽ മണിക ബത്ര മൂന്നാം റൗണ്ട് വരെ മുന്നേറിയ ശേഷമാണ് പുറത്തായത്. ഓസ്‌ട്രേലിയയുടെ ലോക 17-ാം നമ്പർ താരത്തോട് ശക്തമായ ഏറ്റുമുട്ടൽ നടത്തിയാണ് മണിക ബത്ര മികച്ച പ്രകടനം നടത്തി കീഴടങ്ങിയത്.















