ടോക്കിയോ: രണ്ടു മാസത്തിനിടെ ലോകറെക്കോഡുകൾ പഴങ്കഥയാക്കിയ ഉശിരൻ താരങ്ങൾ നാളെ മുതൽ ട്രാക്കിലിറങ്ങും. വിവിധ രാജ്യങ്ങളിലെ നാലു താരങ്ങളാണ് ട്രാക് ആന്റ് ഫീൽഡ് ഇനത്തിൽ മത്സരിക്കുന്നത്.
ഷോട്ട്പുട് താരം അമേരിക്കയുടെ റയാൻ ക്രൗസർ, 400 മീറ്റർ ഹർഡിൽസിലെ പുരുഷതാരം നോർവേയുടെ കാസ്റ്റർ വാർഹോം, വനിതാ താരം അമേരിക്കയുടെ സിഡ്‌ന് മക്ലാഫ്‌ലിൻ, 5000,10000 ദീർഘദൂര ഇനങ്ങളിലെ എത്യോപ്യയുടെ ലിറ്റെസെൻബെറ്റ് എന്നിവരാണ് ഇനിയുള്ള ദിവസം ടോക്കിയോവിലെ ശ്രദ്ധാകേന്ദ്രമാകുന്നത്.
റിയോ ഒളിമ്പിക്‌സിലെ ഷോട്ട്പുട്ട് ചാമ്പ്യനാണ് അമേരിക്കയുടെ റയാൻ ക്രൗസർ. ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിൽ തന്നെ 31 വർഷം പഴക്കമുള്ള റെക്കോഡാണ് റയാൻ തകർത്തത്. 23.37 മീറ്ററിലേക്കാണ് റയാൻ എറിഞ്ഞിട്ടത്. 5000 മീറ്ററിലെ റെക്കോഡ് കഴിഞ്ഞ വർഷം തിരുത്തിയ ലിറ്റെസെൻബെറ്റ് ഇത്തവണ ഒളിംപിക്‌സ് യോഗ്യതാ പോരാട്ടത്തിൽ പതിനായിരം മീറ്ററിന്റെ ലോക റെക്കോഡും പഴങ്കഥയാക്കി.
400 മീറ്റർ ഹർഡിൽസിലെ പുരുഷ, വനിതാ താരങ്ങളും റെക്കോഡ് തകർത്തവരാണ്. നോർവേയുടെ പുരുഷ താരം കാസ്റ്റർ വാർഹോം ഈ മാസം നടന്ന ഡയമണ്ട് ലീഗിലാണ് 29 വർഷത്തെ റെക്കോഡ് തകർത്തത്. വനിതകളിൽ സിഡ്‌നി മക്ലാഫിലിൻ ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിലാണ് 52 സെക്കന്റ് മാത്രം എടുത്ത് ലോകനേട്ടം കയ്യിലാക്കിയത്.















