ഇസ്ലാമാബാദ് : പാകിസ്താനിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് വൻ പ്രളയം. രണ്ട് പേർ മരിച്ചു. തലസ്ഥാന നഗരമായ ഇസ്ലാമാബാദാണ് പ്രളയത്തെ തുടർന്ന് വെള്ളത്തിനടിയിലായത്.
മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. നഗരത്തിലെ ഇ 11, ഡി 12 സെക്ടറുകളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. കോടിക്കണത്തിന് രൂപയുടെ നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വ്യാപകമായി കൃഷി നശിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. മേഘ വിസ്‌ഫോടനത്തെ തുടർന്ന് 30 സെന്റീമീറ്റർ മഴയാണ് മേഖലയിൽ ലഭിച്ചത്.
ഇസ്ലാമാബാദിന്റെ സമീപ നഗരമായ റാവൽപിണ്ടിയിലും പ്രളയം ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ നഗരത്തിലെ പല മേഖലകളും വെള്ളത്തിനടിയിലാണ്. പാകിസ്താനിലുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.
Comments