മൂന്നാർ: മൂന്നാറിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി പിടിയിലായ സംഘത്തിലെ മുഖ്യപ്രതിയെ വനപാലകർ പിടികൂടി. തമിഴ്‌നാട് ഉത്തമപാളയം കരിശപ്പെട്ടി സ്വദേശി ശരവണനെ(45) യാണ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രണ്ടാഴ്‌ച്ച മുമ്പാണ് കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി അഞ്ചുപേർ വനപാലകരുടെ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച ആംബർഗ്രിസ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. ആംബർഗ്രിസ് വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
തമിഴ്‌നാട് ദിണ്ടുക്കൽ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകൻ, രവികുമാർ, തേനി ജില്ല വംശനാട് സ്വദേശി വേൽമുരുകൻ, പെരിയകുളം സ്വദേശി സേതു, മൂന്നാർ സെവൻമല എസ്‌റ്റേറ്റ് സ്വദേശി സേതു എന്നിവരായിരുന്നു പ്രതികൾ. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരം വനംവകുപ്പിന് ലഭിക്കുന്നത്.
കേരളത്തിൽ തിമിംഗല ഛർദ്ദിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണ് ഇത്. നേരത്തെ തൃശൂര് നിന്നും കോടികൾ വിലമതിയ്‌ക്കുന്ന ആംബർഗ്രിസ് പിടികൂടിയിരുന്നു. കേസിൽ രാജ്യാന്തര ബന്ധങ്ങൾ ഉണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments