ബെയ്ജിംഗ് ; ചൈനയിൽ ബക്രീദ് ദിനത്തിൽ അനുവാദമില്ലാതെ നിസ്ക്കരിച്ച 170 ഓളം ഉയിഗുർ മുസ്ലീങ്ങളെ ചോദ്യം ചെയ്യാനായി അധികൃതർ കസ്റ്റഡിയിലെടുത്തു . സിൻജിയാങ്ങിലെ ഉയിഗുർ പ്രവിശ്യയിലെ അയ്കോൾ ടൗൺഷിപ്പിലെ അക്സു നഗരത്തിലാണ് സംഭവം.
50 വയസ്സിനു മുകളിലുള്ളവർക്കാണ് ജൂലൈ 20 മുതൽ 23 വരെയുള്ള പെരുന്നാൾ സമയത്ത് പ്രാർത്ഥനകൾ നടത്താൻ ചൈനീസ് അധികൃതർ അനുമതി നൽകിയിരുന്നത് .അടച്ചു പൂട്ടിയ ചില മസ്ജിദുകൾ ഇത്തവണത്തെ ബക്രീദിന് ചൈന തുറന്നിരുന്നു . ഉയിഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള ക്രൂരതകൾ പല മനുഷ്യാവകാശ സംഘടനകളും ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് . ഒപ്പം പ്രായമായവരെ പ്രാർത്ഥിക്കാൻ അനുവദിക്കുകയും ചെയ്തു.
എന്നാൽ ചൈനീസ് അധികൃതരുടെ വിലക്കുകൾ ലംഘിച്ച് 50 വയസ്സിന് താഴെയുള്ള 170 ഓളം ഉയിഗുർ മുസ്ലീങ്ങൾ ബക്രീദ് പ്രാർത്ഥന നടത്തി. തുടർന്നാണ് ഈദ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് അവരെ കസ്റ്റഡിയിലെടുത്തത് . ഇവരെ തടങ്കൽ കേന്ദ്രങ്ങളിലാണോ പാർപ്പിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല .
പെരുന്നാൾ പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ തിരിച്ചറിയൽ കാർഡുകൾ പോലീസ് പരിശോധിച്ച് 50 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു . ജനനത്തീയതിയിൽ പൊരുത്തക്കേടുകളുള്ളവരെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവരുടെ പ്രായം പരിശോധിക്കാൻ പോലീസ് പള്ളികളിലേക്ക് അതിക്രമിച്ചു കയറിയിട്ടില്ലെന്നും പകരം അത് അറിയിക്കാൻ ‘ചാരന്മാരെ’ ഉപയോഗിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ .
തങ്ങളുടെ പരിധിയിൽ വരുന്ന 10 കുടുംബങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള ഉത്തരവാദിത്തം ചാരന്മാർക്കാണ്. 2017 മുതൽ സിൻജിയാങ് പ്രവിശ്യയിലെ അതുഷ് നഗരത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള ഉയിഗുർ മുസ്ലീങ്ങൾക്ക് മാത്രമേ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ . യുവാക്കളെ പള്ളിയിൽ പോകാൻ അനുവദിക്കാറില്ല. ഈ നിയമം ലംഘിക്കുന്നവരെ വില്ലേജ് ബ്രിഗേഡിന് കൈമാറുകയാണ് പതിവ് .
Comments