ഇംഫാൽ : മീരാ ഭായ് ചാനുവിന്റെ മെഡല്‍ നേട്ടത്തിന് കരുത്തായത് പ്രധാനമന്ത്രിയുടെ പിന്‍തുണയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേൻ സിംഗ്. ഇക്കാര്യം ചാനു തന്നെയാണ് തന്നോട് പറഞ്ഞതെന്ന് ബിരേൻ സിംഗ് വ്യക്തമാക്കി. ടോക്യോ ഒളിംമ്പിക്‌സിന് മുന്നോടിയായി മീരാ ഭായ് ചാനുവിനെയും മറ്റൊരു കായിക താരത്തെയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിദഗ്ദ പരിശീലനത്തിനും ചികില്‍സയ്‌ക്കുമായി അമേരിക്കയിലേക്ക് പോകാന്‍ അവസരം ഒരുക്കി. ഇതിനുള്ള മുഴുവന്‍ ചിലവും കേന്ദ്ര കായിക-യുവജനകാര്യ മന്ത്രാലയം വഹിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് സംസ്ഥാനത്തിന്റെ നന്ദി അറിയിച്ചതായും മണിപ്പൂര്‍ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെയായിരുന്നു ചാനു ഇതിനെ കുറിച്ച് സംസാരിച്ചത്. പേശി ശസ്ത്രക്രിയയും വിദഗ്ദ പരിശീലനവും നടത്തുന്നതിനായി അമേരിക്കയില്‍ പോയതിന്റെ മുഴുവന്‍ ചിലവും കേന്ദ്രസര്‍ക്കാര്‍ വഹിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ്. ഇക്കാരണത്താലാണ് തനിക്ക് രാജ്യത്തിനായി മെഡല്‍ നേടാന്‍ സാധിച്ചതെന്നും ചാനു ചടങ്ങില്‍ പറഞ്ഞു.
ചാനുവിനെ കൂടാതെ സമാന രീതിയില്‍ മറ്റൊരു കായിക താരത്തിനും സഹായവും കരുതലും ലഭ്യമാക്കി. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യം ഇതുവരെ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും മോദിക്ക് കീഴില്‍ ഇന്ത്യന്‍ പൗരനായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച ബിരന്‍ സിംഗ് , ടീം അംഗമായ മണിപ്പൂര്‍ സ്വദേശി നിലകാന്ത ശര്‍മ്മക്ക് 75 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും പ്രഖ്യാപിച്ചു.
Comments